ന്യൂദല്‍ഹി: ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിലെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു. സുപ്രീംകോടതി തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കാനുള്ള താത്പര്യം നല്ലതാണ്. എന്നാല്‍, അത് നിയമങ്ങള്‍ കാറ്റില്പ്പറത്തിയാകരുത്- കട്ജു പറഞ്ഞു.
സുപ്രീംകോടതി നിലപാട് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണ്. നിയമനിര്‍മാണത്തിനുള്ള അവകാശം നിയമസഭകള്‍ക്കും പാര്‍ലമെന്റിനുമാണ്. കോടതി ഈ ചുമതല ഏറ്റെടുക്കുന്നത് അപകടകരമായ കീഴവഴക്കം സൃഷ്ടിക്കും.
ബിസിസിഐയുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ കണ്ടെത്താനാണ് ലോധ കമ്മിറ്റിയെ നിയമിച്ചത്. റിപ്പോര്‍ട്ട് നിയമസഭകള്‍ക്കും പാര്‍ലമെന്റിനും കൈമാറുകയാണ് സുപ്രീംകോടതി ചെയ്യേണ്ടിയിരുന്നത്. ശുപാര്‍ശകള്‍ അംഗീകരിക്കണോയെന്നത് നിയമനിര്‍മാണ സഭകളാണ് തീരുമാനിക്കേണ്ടിയിരുന്നതെന്നും സുപ്രീംകോടതിയല്ലെന്നും കട്ജു വ്യക്തമാക്കി.
ലോധ കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള ഉപദേശക സമിതി ചെയര്‍മാനായി ഒരാഴ്ച മുന്‍പാണ് ബിസിസിഐ കട്ജുവിനെ നിയമിച്ചത്. സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാനും ബിസിസിഐയോട് കട്ജു ആവശ്യപ്പെട്ടിട്ടുണ്ട്. കട്ജുവിന്റെ ഇടക്കാല റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബിസിസിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: