ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അത്യാധുനിക തീവ്രപരിചരണ വിഭാഗം മെഡിക്കല്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. എല്ലാ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലും ഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണ വിഭാഗം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയത്തും ഈ സംവിധാനം നിലവില്‍വന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് കേരളത്തിലാദ്യമായി ഈ പ്രവര്‍ത്തനം തുടങ്ങിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
12.5 കോടി രൂപയാണ് ഇതിന്റെ യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും മറ്റും ചിലവഴിച്ചിട്ടുള്ളത്. വെന്റിലേറ്ററും മരുന്നുകളും ഇന്‍ജക്ഷനുകളും രോഗികള്‍ക്ക് കൃത്യമായ സമയത്തും അളവിലും രോഗിക്കു ലഭ്യമാകുന്ന സ്വയം നിയന്ത്രണ യന്ത്രങ്ങളും അടങ്ങിയതാണ് ഒരു കിടക്ക. ഇത്തരം 26 കിടക്കകളാണ് ഇപ്പോള്‍ ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. രോഗികള്‍ക്ക് ഡോക്ടര്ഡ#മാരുടെയും നഴ്സുമാരുടെയും ശ്രദ്ധക്ഷണിക്കുവാനുള്ള സംവിധാനവും ഓരോ കിടക്കയിലുമുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ക്കായി അണുവിമുക്തമായിട്ടുള്ള മുറിയില്‍ ഒരു കിടക്കയും വിഐപി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി ഒരു കിടക്കയും സജ്ജീകരിച്ചിട്ടുണ്ട്.
കിടക്കകള്‍ക്ക് കര്‍ട്ടനും സിസിടിവി സംവിധാനവും ഉടന്‍ നിലവില്‍ വരും. കൂട്ടിരിപ്പുകാര്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാന്‍ പ്രത്യേക സ്ഥലം ഇതോടനുബന്ധിച്ചുണ്ട്. ഈ മുറിയില്‍ ടിവി കാണുവാനുള്ള സൗകര്യവുമുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരുമായി ബന്ധപ്പെടുന്നത് മൈക്ക് അനൗണ്സ്മെന്റിലൂടെയാണ്. രോഗികളെ സന്ദര്‍ശിക്കുവാന്‍ രാവിലെയും വൈകിട്ടും ബന്ധുക്കള്‍ക്ക് 5മിനിട്ട് സമയം അനുവദിക്കും. ഒരേ സമയം ഒന്നില്‍കൂടു തല്‍ സന്ദര്‍ശകരെ വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുകയില്ല. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡാണ് സംവിധാനങ്ങള്‍ അശുപത്രിക്കുവേണ്ടി ക്രമീകരിച്ചത്. ഒരു വര്‍ഷത്തെ സംരക്ഷണച്ചുമതലയും ഇവര്‍ക്കാണ്.
സര്‍ജ്ജറി വിഭാഗത്തിലെ ഡോക്ടര്‍ മുരളീകൃഷ്ണനും അനസ്തേഷ്യാ വിഭാഗത്തിലെ ഡോ.ഉഷാകുമാരിക്കുമാണ് ഈ വിഭാഗത്തിന്റെ ചുമതല. കോടികള്‍ ചിലവഴിച്ച് ഒരുക്കിയിട്ടുള്ള ഈ വിഭാഗത്തിലേക്ക് ആവശ്യമായ ഡോക്ടര്‍മാരോ നഴ്സുമാരോ ടെക്നീഷ്യന്മാരോ ഇല്ലെന്നുള്ളതാണ് വസ്തുത. സാങ്കേതിക വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരാണ് ഉള്ളത്. ഇക്കാര്യങ്ങള്‍ക്ക് കൂടി പരിഹാരമായാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, വൈക്കം, ചേര്‍ത്തല ഭാഗത്തുനിന്നും കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: