ഈരാറ്റുപേട്ട: സിപിഎം നടയ്ക്കല്‍ പത്താഴപ്പടി മുന്‍ ബ്രാഞ്ച് സെക്രട്ടറി കുന്നുംപുറത്ത് കെ.എം. നസീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് സിപിഎം നേതാക്കള്‍ പോലീസില്‍ കീഴടങ്ങി.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കീഴടങ്ങിയത്. സിപിഎം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയവീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നിവരാണ് പ്രതികള്‍.
കഴിഞ്ഞ 25ന് വൈകിട്ട് ടൗണ്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തില്‍ വച്ചാണ് നസീറിനെ പ്രതികള്‍ മര്‍ദിച്ചത്. അടുത്ത ദിവസം ഇവരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികത്സയിലായിരുന്ന നസീര്‍, കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നസീറിന്റെ മകന് സുബൈറെന്ന പ്രതിയെ മര്‍ദ്ദിച്ചു.
വൈകിട്ട് അഞ്ചു മണിയോടെ ഈരാറ്റുപേട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വന്‍ പോലീസ് അകമ്പടിയോടെ ഹാജരാക്കിയ സിപിഎം നേതാക്കളെ റിമാന്‍ഡ് ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ചില സിപിഎം നേതാക്കളുടെ അകമ്പടിയോടെയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതെന്ന് ഒരുവിഭാഗം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: