സയന്റിഫിക് എക്സ്പേര്‍ട്ട് മിനിയും വിരലടയാള വിദഗ്ദധന്‍ കെ.പി. കരീമും നവ്യ ഹരിദാസിന്റെ കത്തിനശിച്ച ഓഫീസ് മുറി പരിശോധിക്കുന്നു.
കോഴിക്കോട്: ബിജെപി കൗണ്‍സിലറുടെ ഓഫീസ് തീവെച്ചു നശിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ 69-ാം ഡിവിഷന് കൗണ്‍സിലര്‍ നവ്യ ഹരിദാസിന്റെ ഓഫീസാണ് തീവെച്ച് നശിപ്പിച്ചത്. കാരപ്പറമ്പ് നെല്ലിക്കാവ് ക്ഷേത്രത്തിനു സമീപത്തുള്ള ഓഫീസിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ എല്‍ഇഡി ടിവിക്ക് തീവെച്ചു. ടിവിക്കു മുകളില്‍ ചാക്ക് വെച്ചാണ് തീകൊടുത്തത്. വിവിധ ആവശ്യങ്ങള്‍ക്കായി നല്കിയ അപേക്ഷാഫോമുകള്‍, ഇതുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ എന്നിവയും നശിപ്പിച്ചു.
ഓഫീസിന്റെ ബോര്‍ഡും അക്രമികള്‍ എടുത്തു മാറ്റി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഓഫീസ് ബോര്‍ഡിന്റെ ഫ്രെയിം തൊട്ടടുത്ത കനാലില്‍ നിന്നു കണ്ടെത്തി.
ജൂലൈ 31 നാണ് സേവാകേന്ദ്രമെന്ന പേരില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ജനങ്ങളുടെ പരാതികളും അപേക്ഷകളും സ്വീകരിക്കാനും കൗണ്‍സിലറെ കാണുന്നതിന് സൗകര്യമൊരുക്കുന്നതിനുമായാണിത്. ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. രാവിലെ 6.20 ഓടെ ശാഖയിലേക്ക് പോകുകയായിരുന്ന ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് സായ്ജിത്ത് ഓഫീസിനുമുകളിലെ ബോര്‍ഡ് കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് കൗണ്‍സിലറെയും നാട്ടുകാരെയും വിവരം അറിയിച്ചു. നടക്കാവ് പോലീസ് എത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, സ്പെഷ്യല്‍ ബ്രാഞ്ച് എസി എം.പി. പ്രേംദാസ്, നടക്കാവ് സിഐ അഷ്റഫ്, എസ്ഐ ഗോപകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും പോലീസ് നടപടി തുടങ്ങി.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബാബുരാജ്, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, ജിഷ ഗിരീഷ്, ബിജെപി സംസ്ഥാന സമിതി അംഗം പി. രമണിഭായ്, മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ഒബിസി മോര്‍ച്ചസംസ്ഥാന ഭാരവാഹികളായ പി. പീതാംബരന്, അജയ് കെ. നെല്ലിക്കോട്, മണ്ഡലം ഭാരവാഹികള്‍, വിവിധ മോര്‍ച്ചാ ജില്ലാ ഭാരവാഹികള്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
അക്രമികളെ കണ്ടെത്തി എത്രയും വേഗം നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കാരപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: