കണ്ണൂര്‍: സംസ്ഥാന ഭരണത്തിലും പാര്‍ട്ടിക്കുള്ളിലും കണ്ണൂര്‍ ലോബിയുടെ സമ്പൂര്‍ണ്ണ ആധിപത്യം. ഏറ്റവുമൊടുവില്‍ പാര്‍ട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനവും കണ്ണൂരിലെ അറിയപ്പെടുന്ന നേതാവിന് നല്കി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദനാണ് പാര്‍ട്ടി മുഖപത്രത്തിന്റെ പുതിയ ചീഫ് എഡിറ്റര്‍. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി കണ്ണൂര്‍ നേതാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന് പി.എം. മനോജിനെ നിയമിച്ചിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതും സംസ്ഥാന ഭരണത്തിലെയും പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം കണ്ണൂര്‍ ലോബി പിടിമുറുക്കുന്നത് മലബാറിന് പുറത്തെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിടയാക്കി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണൂരിലെ നേതാക്കള്‍ മാത്രം പാര്‍ട്ടിയെ നയിക്കുകയും അവരുടെ ഇംഗിതത്തിനനുസരിച്ച് നയങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുകയുമാണ്. ഇതിനെതിരെയുളള അതൃപ്തി വരും ദിനങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നുറപ്പ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും കണ്ണൂരുകാരാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും ഇവിടത്തുകാര്‍.
സംസ്ഥാന ഭരണത്തിലും കണ്ണൂര്‍ ലോബി പിടിമുറുക്കുന്നതിന്റെ നേര്‍ചിത്രമാണ് ഭരണത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ നടന്ന നിയമനങ്ങള്‍. മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കു പുറമെ വ്യവസായം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകളും കണ്ണൂരുകാരാണ് കൈകാര്യം ചെയ്യുന്നത്.
കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥും കണ്ണൂര്‍ സ്വദേശികള്‍. പല ബോര്‍ഡുകളുടേയും കോര്‍പ്പറേഷനുകളുടേയും ഉന്നത സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതും ഇവിടത്തുകാരെ.
സിഐടിയു, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുളള ഉപസംഘടനകളുടെ തലപ്പത്തും കണ്ണൂരിലെ യുവജന നേതാക്കളാണ് കാലങ്ങളായി എത്തിച്ചേരാറുളളത്.
കണ്ണൂരിലെ നേതാക്കളുടെ ശൈലിയെ പല ഘട്ടങ്ങളിലും വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായും രഹസ്യമായും പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശിച്ചിട്ടുണ്ട്. തെക്കു നിന്നുളള നേതാക്കളെ പൂര്‍ണ്ണമായും തഴഞ്ഞ് മലബാര്‍ ലോബിയില്‍പ്പെട്ട നേതാക്കളെ അവരോധിക്കുന്ന നടപടികള്‍ കേന്ദ്രതലം വരെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: