റിയോ ഡി ജനീറോ: ഒളിമ്പിക്സ് നീന്തൽക്കുളത്തിൽ രണ്ട് ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ പിറവിയെടുത്തത് അഞ്ച് ലോക റെക്കോർഡുകൾ. അതിൽ നാലെണ്ണവും വനിതകളുടേത്. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ്സ്ട്രോക്ക്, വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ളൈ, 400 മീറ്റർ വ്യക്തിഗത മെഡ്ലെ, 4-100 മീറ്റർ, 4-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിലാണ് ലോകറെക്കോർഡുകൾ.
രണ്ട് ദിവസമായി എട്ട് സ്വർണ്ണമാണ് തീരുമാനിക്കപ്പെട്ടത്.
അമേരിക്കയും ഓസ്ട്രേലിയയും രണ്ട് സ്വർണ്ണം വീതം നേടി. കൂടാതെ അമേരിക്ക മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയപ്പോൾ ഓസ്ട്രേലിയ ഒരു വെങ്കലവും കരസ്ഥമാക്കി. ബ്രിട്ടൺ, ജപ്പാൻ, ഹംഗറി, സ്വീഡൻ എന്നീ രാജ്യങ്ങളും നീന്തൽക്കുളത്തിൽ നിന്ന് ഓരോ സ്വർണ്ണം സ്വന്തമാക്കി.
100 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിൽ ഇംഗ്ലണ്ടിന്റെ ആദം പിറ്റിയാണ് പുരുഷവിഭാഗത്തിലെ ഏക ലോക റെക്കോർഡിന് അവകാശി.
വനിതകളുടെ 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ സ്വീഡന്റെ സാറാ സോസ്റ്റോം ആണ് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. 55.48 സെക്കന്റിൽ നീന്തിയെത്തിയ സാറാ തന്റെ തന്നെ പേരിലുള്ള ലോക റെക്കോർഡാണ് തിരുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ റഷ്യയിലെ കസാനിൽ സ്ഥാപിച്ച 55.64 സെക്കന്റിന്റെ ലോക റെക്കോർഡും കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ അമേരിക്കയുടെ ഡാന വോൾമർ സ്ഥാപിച്ച 55.98 സെക്കന്റിന്റെ ഒളിമ്പിക് റെക്കോർഡുമാണ് സാറാ സോസ്റ്റോം തിരുത്തിയത്.
നേരത്തെ സെമിയിലും സാറാ ഒളിമ്പിക്സ് റെക്കോർഡ് തിരുത്തിയിരുന്നു.
400 മീറ്റർ ഫ്രീസ്റ്റൈലിൽ അമേരിക്കയുടെ കാറ്റി ലെഡെക്കിയാണ് മറ്റൊരു ലോക റെക്കോർഡിന് അവകാശി. ഒളിമ്പിക് റെക്കോർഡും കാറ്റിയുടെ വേഗത്തിന് മുന്നിൽ വഴിമാറി. ഹീറ്റ്സിൽ 3:58.71 സെക്കൻഡിൽ നീന്തിയെത്തിയ കാറ്റി ഫ്രഞ്ച് താരം കാമിലെ മുഫാറ്റിന്റെ പേരിലുള്ള 4:01.45 സെക്കൻഡിന്റെ ഒളിമ്പിക് റെക്കോർഡ് തകർത്തപ്പോൾ ഫൈനലിൽ 2014-ൽ താൻ തന്നെ സ്ഥാപിച്ച 3:58.37 സെക്കൻഡിന്റെ ലോക റെക്കോർഡും വഴിമാറി. പുതിയ സമയം 3:56.46 സെക്കൻഡ്.
വനിതകളുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ഹംഗേറിയൻ താരം കാറ്റിൻക ഹൊസ്സുവാണ് പുതിയ ലോക റെക്കോർഡിന് അവകാശി. തന്റെ നാലാം ഒളിമ്പിക്സിനെത്തിയാണ് കാറ്റിൻക ലോകറെക്കോർഡിന്റെ അകമ്പടിയോടെ കന്നി സ്വർണ്ണം നേടിയത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ചൈനയുടെ യി ഷിവെൻ സ്ഥാപിച്ച 4:28.43 സെക്കൻഡിന്റെ ലോക-ഒളിമ്പിക് റെക്കോർഡാണ് കാറ്റിൻക 4:26.36 സെക്കൻഡിൽ നീന്തിയെത്തി തിരുത്തിയത്. നിലവിലെ ലോക റെക്കോർഡുകാരിയായ ചൈനയുടെ യി ഷിവെൻ ഹീറ്റ്സിൽ പുറത്തായി.
വനിതകളുടെ 4-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഓസ്ട്രേലിയയാണ് പുതിയ ലോക-ഒളിമ്പിക് റെക്കോർഡ് നേടിയത്. എമ്മ മക്കിയോൺ, ബ്രിട്ടനി എംസ്ലി എന്നിവർക്കൊപ്പം സഹോദരിമാരായ കെയ്റ്റ് കാംപെല്ലും ബ്രോണ്ടെ കാംപെല്ലും ചേർന്നാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. 2014-ൽഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ തങ്ങൾ സ്ഥാപിച്ച സ്ഥാപിച്ച 3:30.98 സെക്കൻഡിന്റെ റെക്കോർഡാണ് 3:30.65 ഫിനിഷ് ചെയ്ത് ഓസീസ് താരങ്ങൾ തിരുത്തിയത്.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ ഇവർ തന്നെ സ്ഥാപിച്ച 3:33.15 സെക്കൻഡിന്റെ ഒളിമ്പിക് റെക്കോർഡ് സെമിയിൽ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: