റിയോ ഡി ജനീറോ: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. ജർമ്മനിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കിയത്. ആദ്യ കളിയിൽ അയർലൻഡിനെ കഷ്ടപ്പെട്ട് തോൽപ്പിച്ച ഇന്ത്യ ജർമ്മനിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ വഴങ്ങിയ ഗോൾ ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചു.
ആദ്യ ക്വാർട്ടർ ഗോൾരഹിതമായിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി രണ്ടു ടീമുകളും കളം നിറഞ്ഞു കളിച്ചപ്പോൾ ഇരു ഗോൾ മുഖത്തേക്കും പന്ത് വെടിയുണ്ട പോലെ പാഞ്ഞടത്തു. എന്നാൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.
കളിയുടെ 18-ാം മിനിറ്റിൽ വെല്ലൻ നിക്കൾസിലൂടെ ജർമ്മനി ലീഡ് നേടി. എന്നാൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യക്ക് വേണ്ടി 23-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ രൂപീന്ദർപാൽ സിങ് സമനില സമ്മാനിച്ചു.
പിന്നീട് ഇരു ടീമുകളുടേയും ഗോളികളുടെ കളിയായിരുന്നു. ഗോൾ മുഖത്തേക്ക് വന്ന ഓരോ ഷോട്ടുകളും ഇരു ഗോൾ കീപ്പർമാരും ഉജ്ജ്വലമായി തടഞ്ഞിട്ടു. മലയാളിയായ ശ്രീജേഷിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്.
തുടർന്ന് മൂന്നാം ക്വാർട്ടറിൽ ഗോളൊന്നും പിറന്നില്ല. നാലാം ക്വാർട്ടറിൽ കളിതീരാൻ മൂന്ന് സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ സുന്ദരമായ ഫീൽഡ് ഗോളിലൂടെ ക്രിസ്റ്റഫർ റൂർ ജർമ്മനിക്ക് വിജയം നേടിക്കൊടുത്ത ഗോൾ നേടി. മത്സരത്തിൽ ജർമ്മനിയേക്കാൾ മികച്ചുനിന്നത് ഇന്ത്യയായിരുന്നെങ്കിലും ഗോളവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ഒപ്പം ജർമ്മൻ ഗോളിയുടെ ഉജ്ജ്വല പ്രകടനം ഇന്ത്യക്ക് വിനയായി. അടുത്ത മത്സരത്തിൽ ഇന്ത്യ ഇന്ന് അർജന്റീനയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: