റിയോ ഡി ജനീറോ: ഫുട്ബോൾ മത്സരത്തിൽ ബ്രസീലിന്റെ കഷ്ടകാലം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ലോകകപ്പ് സെമിഫൈനൽ മുതൽ പിന്തുടരുന്ന കഷ്ടകാലം ഒളിമ്പിക്സ് ഫുട്ബോളിലും തുടരുന്നു.
ഇന്നലെ ഗ്രൂപ്പ് എയിൽ നടന്ന രണ്ടാം മത്സരത്തിലും ബ്രസീൽ സമനില വഴങ്ങി. താരതമ്യേന ദുർബലരും ഏഷ്യൻ ശക്തികളുമായ ഇറാഖാണ് കാനറികളെ ഗോൾരഹിത സമനിലയിൽ തളച്ചത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിലും ബ്രസീൽ ദക്ഷിണാഫ്രിക്കയോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു.
കളിയിലുടനീളം നിരവധി അവസരങ്ങൾ ലഭിച്ചിട്ടും സൂപ്പർ താരം നെയ്മർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇറാഖ് വലയിൽ പന്തെത്തിക്കാൻ കഴിഞ്ഞില്ല. തുറന്ന പോസ്റ്റിനു മുന്നിൽപോലും കാനറികൾക്ക് ലക്ഷ്യം പിഴക്കുന്നതാണ് കണ്ടത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി. കളിയുടെ 69-ാം മിനിറ്റിൽ റോബർട്ട് സ്കോവ് വിജയഗോൾ നേടി. വിജയത്തോടെ 4 പോയിന്റുമായി ഡെന്മാർക്ക് ഗ്രൂപ്പിൽ മുന്നിൽ. അവസാന മത്സരത്തിൽ ബ്രസീലാണ് ഡെന്മാർക്കിന്റെ എതിരാളികൾ. ഈ മത്സരത്തിൽ മികച്ച മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ബ്രസീൽ പ്രതീക്ഷിക്കുന്നില്ല, 11നാണ് മത്സരം.
സമനില പോലും അതിഥേയർക്ക് കന്നി ഒളിമ്പിക് സ്വർണമെന്ന സ്വപ്നം നഷ്ടപ്പെടുത്തി പുറത്തേക്കുള്ള വഴിയൊരുക്കും. അന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇറാഖ് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഡെന്മാർക്കിനെതിരെ ബ്രസീൽ തോൽക്കുകയോ സമനിലയിലാകുകയോ ചെയ്യുകയും ഇറാഖ്-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഒരു ടീം വിജയിക്കുകയും ചെയ്താൽ ബ്രസീലിന് പുറത്തേക്കുള്ള വാതിൽ തുറക്കും.
ഗ്രൂപ്പ് ബിയിൽ നിന്ന് തുടർച്ചയായ രണ്ടാം വിജയത്തോടെ നൈജീരിയ ക്വാർട്ടറിലെത്തി. കഴിഞ്ഞ ദിവസം ജപ്പാനെ തകർത്ത നൈജീരിയ ഇന്നലെ 1-0ന് സ്വീഡനെയും കീഴടക്കി. 40-ാം മിനിറ്റിൽ ഉമർ സാദിഖ് വിജയഗോൾ നേടി. മറ്റൊരു മത്സരത്തിൽ ജപ്പാൻ 2-2ന് കൊളംബിയയെ സമനിലയിൽ പിടിച്ചു.
ഗ്രൂപ്പ് സിയിൽ മെക്സിക്കോ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഫിജിയെ തകർത്തപ്പോൾ ദക്ഷിണകൊറിയ-ജർമ്മനി പോരാട്ടം 3-3ന് സമനിലയിൽ കലാശിച്ചു. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഫിജി ക്വാർട്ടറിൽ പ്രവേശിക്കാതെ പുറത്തായി. നാല് പോയിന്റ് വീതമുള്ള കൊറിയയും മെക്സിക്കോയുമാണ് ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്ത്.
രണ്ട് പോയിന്റുമായി ജർമ്മനി മൂന്നാമത്. അവസാന മത്സരത്തിൽ ദക്ഷിണ കൊറിയക്ക് എതിരാളികൾ മെക്സിക്കോയും ജർമ്മനിക്ക് ഫിജിയും.
ഗ്രൂപ്പ് ഡിയിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ പോർച്ചുഗൽ ക്വാർട്ടറിലെത്തി. ഇന്നലെ പോർച്ചുഗൽ ഹോണ്ടുറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം ആദ്യ മത്സരത്തിൽ അർജന്റീനയെയും പരാജയപ്പെടുത്തിയ പോർച്ചുഗൽ ആറ് പോയിന്റുമായാണ് അവസാന എട്ടിൽ ഇടംപിടിച്ചത്.
അവസാന മത്സരത്തിൽ പോർച്ചുഗലിന് എതിരാളികൾ അൾജീരിയയും അർജന്റീനക്ക് എതിരാളികൾ ഹോണ്ടുറാസും. ഹോണ്ടുറാസിനെതിരെ വിജയിച്ചാൽ മാത്രമേ അർജന്റീനക്ക് ക്വാർട്ടറിൽ കടക്കാൻ കഴിയൂ. മറിച്ച് സമനിലയിലായാൽ ഹോണ്ടുറാസ് അവസാന എട്ടിലേക്ക് മുന്നേറും. വ്യാഴാഴ്ചയാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: