ന്യൂദല്‍ഹി: ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയും പാസാക്കി. സഭയില്‍ ഹാജരായിരുന്ന 443 അംഗങ്ങളുടേയും പിന്തുണയില്‍ ഏകകണ്ഠമായി പാസായ ബില്‍ ഉടന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ലോക്സഭ നേരത്തെ പാസാക്കിയ ബില്ലില്‍ രാജ്യസഭയില്‍ ഭേദഗതികള്‍ വന്നതോടെയാണ് വീണ്ടും ലോക്സഭ പരിഗണിച്ചത്. എഐഎഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ഒരു മാസത്തിനകം കുറഞ്ഞത് 16 സംസ്ഥാന നിയമസഭകളില്‍ ബില്‍ പാസാക്കുകയെന്നതാണ് അടുത്ത കടമ്പ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ ലോക്സഭയില്‍ ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ജിഎസ്ടി നടപ്പാകുന്നതോടെ നികുതി ഭീകരത അവസാനിക്കുമെന്നും ഉപഭോക്താവ് രാജാവാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്കും ജിഎസ്ടി സംബന്ധിച്ച ആശങ്കകളുണ്ടായിരുന്നു. നിരവധി തവണ ധനമന്ത്രിയായ പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ചകളും നടത്തി. ഇതാണ് ജിഎസ്ടി ചര്‍ച്ചകളില്‍ കൃത്യമായ ധാരണ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചത്.
ജിഎസ്ടി ബില്‍ പാസാക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, രാഷ്ട്രീയ താത്പര്യങ്ങളെക്കാള്‍ വളരെ വലുതാണ് രാഷ്ട്രത്തിന്റെ താത്പര്യങ്ങളെന്ന് പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ജിഎസ്ടി വഴിവെയ്ക്കും. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും എന്നത് സത്യമാണ്.
എന്നാല്‍ ഉത്പാദക സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനക്കുറവ് കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കും. പിന്നാക്കം നില്ക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി പ്രയോജനകരമായി മാറും. ജിഎസ്ടി പാര്‍ലമെന്റ് കടന്നത് ബിജെപിയുടേയോ കേന്ദ്ര സര്‍ക്കാരിന്റെയോ വിജയമായല്ല കാണുന്നതെന്നും ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്സഭയില്‍ നാലു മണിക്കൂര്‍ നീണ്ട ജിഎസ്ടി ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസാരിച്ചു. തുടര്‍ന്ന് വീരപ്പമൊയ്ലി, ഡോ. പി. വേണുഗോപാല്‍, കല്യാണ്‍ ബാനര്‍ജി, തഥാഗത സത്പതി, എ.പി. ജിതേന്ദര്‍ റെഡ്ഡി, പി. കരുണാകരന്, ഹുക്കും സിങ്, എന്‍.കെ. പ്രേമചന്ദ്രന്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: