ന്യൂദല്‍ഹി: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതി വീണ സമരസേനാനികളുടെ ഓര്‍മ്മകള്‍ പുതുക്കി രാഷ്ട്രം 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്മറഞ്ഞ പോരാളികളുടെ സ്മാരകങ്ങളിലേക്കും ജന്മസ്ഥലങ്ങളിലേക്കും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും മറ്റു സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരും സന്ദര്‍ശനം നടത്തും.
തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഘടിപ്പിക്കും. 75 കേന്ദ്രമന്ത്രിമാര്‍ 150 സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ആഗസ്റ്റ് ഒമ്പതു മുതല്‍ 23 വരെ പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ബിജെപി ദേശവ്യാപകമായി സംഘടിപ്പിക്കും. വീരബലിദാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മസ്ഥലമായ മധ്യപ്രദേശിലെ അലിരാജ്പൂരിലെ ബാവ്ര ഗ്രാമത്തിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പ്രധാനമായും അഞ്ചു ലക്ഷ്യങ്ങളോടെയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനം ഏവരും ഒറ്റക്കെട്ടായി ആഘോഷിക്കുക, സ്വാതന്ത്ര്യത്തിനായി ബലിദാനം ചെയ്തവരെ സ്മരിക്കുക, യുവാക്കളില്‍ ദേശഭക്തി വളര്‍ത്തുക, ദേശസ്നേഹത്തിന്റെ അലയൊലികള്‍ യുവാക്കളില്‍ ഉയര്‍ത്തുക, നാനാത്വത്വത്തില് ഏകത്വമെന്ന ഭാരതത്തിന്റെ ആശയം ഏവരിലുമെത്തിക്കുക തുടങ്ങിയവയാണ് പാര്‍ട്ടിയും സര്‍ക്കാരും ലക്ഷ്യമിടുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യാതിര്‍ത്തികളില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളില്‍ കേന്ദ്രമന്ത്രിസഭയിലെ വനിതാ മന്ത്രിമാര്‍ പങ്കെടുക്കും. അതിര്‍ത്തികളില്‍ സേവനമനുഷ്ടിക്കുന്ന സൈനികര്‍ക്ക് ആഗസ്ത് 18ന് വനിതാ മന്ത്രിമാര്‍ രാഖി ബന്ധിക്കും. ആഗസ്ത് 13ന് രാജ്യത്തെ 150 കേന്ദ്രങ്ങളിലാണ് കേന്ദ്രമന്ത്രിമാരുടെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്രആഭ്യന്തരമന്ത്രി ഝാര്‍ഖണ്ഡിലെ ഭര്സാമുണ്ടെ ജന്മസ്ഥാനിലെ പരിപാടിയിലും ധനമന്ത്രി ജാലിയന്‍വാലാബാഗിലും വെങ്കയ്യ നായിഡു വീരപാണ്ഡ്യ കട്ടബൊമ്മന്റെ ജന്മസ്ഥാനിലും സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രപ്രതിരോധമന്ത്രി ആന്റമാനിലെ സെല്ലുലാര്‍ ജയിലിലെത്തും. ഗായിക ആഷാ ഭോസ്ലെ അടക്കമുള്ള പ്രമുഖരും കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം സ്വാതന്ത്ര്യസമര സേനാനികളുടെ ജന്മനാടുകളിലെത്തും. ഏവരും വിസ്മരിച്ച യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനികളെ വീണ്ടും ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ദൗത്യമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: