ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വരി നില്‍ക്കാനായി പുതിയ നടപ്പന്തല്‍ ഇന്നലെ തുറന്നു കൊടുത്തു. തറയില്‍ ഗ്രാനൈറ്റ് വിരിച്ച് 156 അടി നീളവും, 56 അടി വീതിയും, 35 അടി ഉയരത്തോടേയുമാണ് നടപ്പന്തല്‍.
മുക്കാല്‍ കോടിയോളം രൂപ ചെലവിട്ട് കുംഭകോണം ഗുരുവായൂരപ്പ സേവാസംഘമാണ് നടപ്പന്തല്‍ നിര്‍മ്മിച്ചത്. 5,600-ഓളം ഭക്തര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള സംവിധാനമൊരുക്കിയ നടപ്പന്തലില്‍ കാറ്റു കൊള്ളാനും, ഇരിക്കാനുമെല്ലാം സൗകര്യമുണ്ട്. നേരത്തെ സ്റ്റീല്‍ക്കമ്പി വരികള്‍ക്കിടയില്‍ കഷ്ടപ്പെട്ട് മണിക്കൂറുകളോളം നിന്ന് ദുരിതമനുഭവിച്ചാണ് ഭക്തര്‍ ക്ഷേത്രത്തിനകത്തേക്ക് എത്തിയിരുന്നത്.
ഇന്നലെ രാവിലെ പന്തീരടി പൂജയ്ക്ക് മുന്‍പ് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് എന്‍. പീതാംബരക്കുറുപ്പ് പന്തല്‍ തുറന്നു കൊടുത്തു. രണ്ടു ദിവസങ്ങള്‍ക്കകം നടപ്പന്തലിന്റെ പണി പൂര്‍ണ്ണമായും പൂര്‍ത്തിയാകും.
ചടങ്ങില്‍ കുംഭകോണം ഗുരുവായൂരപ്പ സേവാസംഘം പ്രസിഡന്റ് മണി രവിചന്ദ്രന്‍, അനിതാ രവിചന്ദ്രന്‍, സെക്രട്ടറി എം.ആര്. മുരളീധരന്, വൈസ് പ്രസിഡന്റ് പി.ആര്.എം. രംഗമണി, ട്രഷറര്‍ വെങ്കിടേശന്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ കെ.കെ. ശങ്കരനാരായണന്, എം. ശിവശങ്കരന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ.കെ. ഗോപിനാഥന്, മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, അഡ്വ.എ. സുരേശന്, പി.കെ. സുധാകരന്, സി. അശോകന്, ക്ഷേത്രം മാനേജര്‍ ആര്. പരമേശ്വരന് തുടങ്ങിയവരും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: