കണ്ണൂര്‍: എയ്ഡഡ് അടക്കമുളള പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനം അടിയന്തിര പ്രാധാന്യത്തോടെ സര്‍ക്കാര്‍ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പിണറായി എകെജി ഗവ.എച്ച്എസ്എസ് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പഠനനിലവാരം മെച്ചപ്പെടുത്തുകയും പശ്ചാത്തല സൗകര്യം വികസിപ്പിച്ചെടുക്കുകയുമാണ് ഇതിനുവേണ്ടത്. പഠന നിലവാരത്തില്‍ പൊതുവിദ്യാലയങ്ങള്‍ പിറകിലല്ല. എന്നാല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ എയ്ഡഡ് ഉള്‍പ്പെടെയുളള പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്ലാസ് മുറികള്‍ എല്ലാ അര്‍ത്ഥത്തിലും സ്മാര്‍ട്ട് ആക്കും. പഠനരീതിയിലും ഇതിനനുസരിച്ച് മാറ്റങ്ങള്‍ വരും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തിനു പുറത്തുനിന്ന് അടക്കം വിദഗ്ധരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാവും. അടുത്ത ഘട്ടമായി ഇത്തരം വിദഗ്ധ അധ്യാപകരോട് സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമുളള സൗകര്യങ്ങളും ഉണ്ടായിവരും. ഇതോടൊപ്പം ഡിജിറ്റല്‍ ലൈബ്രറി പോലുളള സംവിധാനങ്ങളും ഒരുക്കും. അങ്ങനെ എല്ലാ തരത്തിലും നിലവാരമുളളതായി പൊതുവിദ്യാലയങ്ങളെ മാറ്റാനാകും. ഇക്കാര്യങ്ങളില്‍ നാട്ടുകാരുടെ സഹകരണമുണ്ടാകണം. പിണറായി എകെജി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുളള പദ്ധതി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ വികസന സമിതി കോ ഓര്‍ഡിനേറ്റര്‍ കെ.ബാലന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.എന്‍.ചന്ദ്രന്, കെ.കെ .നാരായണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗീതമ്മ, കക്കോത്ത് രാജന്, വി.എ.നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ.രാഗേഷ് എംപി സംബന്ധിച്ചു.
പൊതുവിതരണകേന്ദ്രങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാക്കണം : മന്ത്രി പി തിലോത്തമന്
കണ്ണൂര്‍: പൊതുവിതരണകേന്ദ്രങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാക്കണമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈയ്സ് മന്ത്രി പി.തിലോത്തമന് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിവില്‍ സപ്ലൈസ് കോഴിക്കോട് മേഖലാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണമേന്മയുള്ള സാധനങ്ങള്‍ ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. കഴിഞ്ഞകാലപോരായ്മകള് പരിഹരിച്ച് സിവില്‍ സപ്ലൈസിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ മന്ത്രിസഭാതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അവശ്യസാധനങ്ങളുടെ വില എത്രയായിരുന്നുവോ അതേ വില അഞ്ച് വര്‍ഷം തുടരും. പൊതു കമ്പോളവിലയില്‍ 20% മുതല്‍ 66% വരെ വിലകുറച്ചാണ് സിവില്‍ സപ്ലൈസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സാധനം എത്തിക്കുന്നത്. ഇത്രമാത്രം വിലകുറവുണ്ടെങ്കിലും ജനങ്ങള്‍ വേണ്ടവിധത്തില്‍ സിവില്‍ സപ്ലൈയ്സിലേക്ക് ആകര്ഷിക്കപ്പെടുന്നില്ല എന്നത് സത്യമാണ്. ഇതിന്റെ കാരണം ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഭൂരിഭാഗം സിവില്‍ സപ്ലൈയ്സ് ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമി ലഭ്യമാണെങ്കില്‍ അവ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. അടിസ്ഥാനസൗകര്യങ്ങളായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഔട്ട്ലെറ്റുകളില് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി എം എല്‍ എ ഫണ്ട് ഉപയോഗിക്കാവുന്നതാണ്.
ഉദ്യാഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് വകുപ്പിലെ ഒഴിവുകള്‍ ഒഴിവുകള്‍ നികത്തും. വീട്ടുകാര്യവും നാട്ടുകാര്യവും നോക്കിയതിന് ശേഷം ഓഫീസ് കാര്യം എന്ന രീതി ഉദ്യാഗസ്ഥര്‍ മാറ്റണമെന്നും ജിവനക്കാരുടെ ആത്മാര്‍ത്ഥമായ ഇടപെടലുണ്ടെങ്കില്‍ സിവില്‍ സ്പൈസ് വകുപ്പിനെ കൂടുതല്‍ ഉയര്ച്ചയിലെത്തിക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജനറല്‍ മാനേജര്‍ കെ.വേണുഗോപാല്‍, മാര്‍ക്കറ്റിങ് മാനേജര്‍ ആര്.എന്‍.സതീഷ്, കണ്ണൂര്‍ ഡിപ്പോ മാനേജര്‍ കെ.കെ.ഗീത, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.റസിയ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: