കൊച്ചി: തനിക്കും പുത്രനും സുരക്ഷിതത്വം തേടി വിലപേശുന്ന കെ.എം. മാണിയെ കേരള കത്തോലിക്കാ സഭയും കൈവിട്ടു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മാത്രമാണ്, സഭയില്‍ മാണിക്കൊപ്പമുള്ളത്; പാലാ ബിഷപ്പ് ജോസ് കല്ലറങ്ങാട്ടുപോലും, അല്മായരുടെ വികാരം കണക്കിലെടുത്ത്, മാണിക്കൊപ്പം ഇല്ല.
മാണിയെ സദാ പിന്തുണച്ചിരുന്ന മുന്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തിലിന്റെ ശിഷ്യനെന്ന നിലയില്‍, സഭയിലെ രണ്ട് കര്‍ദിനാള്‍മാരില്‍ ഒരാളായ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാണിയോട് മൃദുസമീപനമുണ്ടെങ്കിലും, അല്മായ വികാരത്തിനൊപ്പമേ, നില്‍ക്കാനാകൂ.
മാണി, കേരളത്തില്‍, കേസില്‍പ്പെട്ടു പുലിവാല് പിടിച്ചാല്‍, ദല്‍ഹിയില്‍ മകനൊരു സുരക്ഷിതസ്ഥാനം വേണം എന്നാഗ്രഹിക്കുന്നു. മാണിക്കെതിരായ കേസ് കടുത്തതാണെന്നാണ്, രമേശ് ചെന്നിത്തലയുടെ നിലപാടില്‍ തെളിയുന്നത്.
രണ്ട് മുന്നണികളെ പ്രീതിപ്പെടുത്താന്‍ കഴിയുമോ എന്നാണ്, മുന്നണി വിട്ട് പ്രശ്നാധിഷ്ഠിത പിന്തുണ നല്കുന്ന മാണിയുടെ അഴകൊഴമ്പന്‍ നിലപാടിലുള്ളത്. യുഡിഎഫില്‍ നിന്നാല്‍, എല്‍ഡിഎഫ് ദ്രോഹിക്കും എന്നു കാണുന്നതിനാല്‍, മുന്നണി വിട്ടു; യുഡിഎഫ് ദ്രോഹിക്കാതിരിക്കാന്, പ്രശ്നാധിഷ്ഠിത പിന്തുണയില്‍ എത്തി.
കേരള കോണ്‍ഗ്രസ്, തങ്ങള്‍ക്കു വീണ്ടെടുക്കാനാകാത്തവിധം, തരിപ്പണമായിരിക്കുന്നു എന്നാണ് കത്തോലിക്കാ സഭ കാണുന്നത്. മാണിക്കു നല്ലൊരു പിന്ഗാമിപോലും ഇല്ല. മാണിക്കൊപ്പം ഇപ്പോള്‍ കാണുന്നവരൊന്നും, മാണി കുടുക്കില്പ്പെട്ടാല് ഒപ്പം കാണില്ല. പി.ജെ. ജോസഫ് തൃപ്തിയില്ലാതെ ഇപ്പോള്‍ കൂടെനില്ക്കുന്നുണ്ടെങ്കിലും, തരംകിട്ടിയാല്‍, ഫ്രാന്‍സിസ് ജോര്‍ജ് വഴി, ഇടതുമുന്നണിയിലേക്കു പോകും.
എന്‍ഡിഎയെ സംബന്ധിച്ച്, അനുകൂലമോ പ്രതികൂലമോ ആയ നിലപാട് കൃത്യമായി എടുക്കേണ്ട ഘട്ടം വരുമെന്ന് സഭ കാണുന്നുണ്ട്. മാര്‍ത്തോമ്മാ സഭ, എന്‍ഡിഎയ്ക്ക് അനുകൂലമാണ്; പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സ്വാധീനമുള്ള ഓര്‍ത്തഡോക്സ് സഭയിലും എന്‍ഡിഎ അനുകൂലികളുണ്ട്. ‘സ്വച്ഛ ഭാരത്’ അംബാസഡറായ കര്‍ദിനാള്‍ ആലഞ്ചേരിയും എന്‍ഡിഎ വിരുദ്ധനല്ല. അദ്ദേഹം ഏക സിവില്‍കോഡിനെ അനുകൂലിക്കുകയുണ്ടായി.
സഭ ഒന്നാകെയെടുത്താല്‍, കേരളത്തിലെ ക്രൈസ്തവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എണ്ണപ്പെട്ട കാര്യങ്ങള്‍ ചെയ്താല്‍, കേന്ദ്രത്തിനൊപ്പം നില്ക്കാന് ഭൂരിപക്ഷം ബിഷപ്പുമാരും തയ്യാറാകും. ഇപ്പോള്‍തന്നെ, കന്യാകുമാരി ജില്ലയില്‍ സഭയ്ക്ക് എന്‍ഡിഎ അനുകൂല നിലപാടുണ്ട്. സ്വയം ആഢ്യരായി കാണുന്ന കത്തോലിക്കാ സഭയ്ക്ക് എന്‍ഡിഎ വിരുദ്ധതയില്ലെങ്കിലും, ലത്തീന്‍ വിഭാഗം, എന്‍ഡിഎയെ സ്നേഹിച്ചു തുടങ്ങിയിട്ടില്ല.
മാണിയോടുള്ള സമീപനമല്ല, എന്‍ഡിഎയോടുള്ള സമീപനമാണ്, സഭയ്ക്കുള്ളില്‍ ചര്‍ച്ച എന്നര്‍ത്ഥം.
കോട്ടയത്തെ മികച്ച ക്രിസ്ത്യാനി ഉമ്മന്‍ചാണ്ടിയോ കെ.എം. മാണിയോ എന്ന പ്രശ്നം അവരിരുവര്ക്കുമിടയിലുണ്ട്. ജോസഫ്, ഉമ്മന്‍ചാണ്ടിയോട്, മാണിയെക്കാള്‍ അടുപ്പമുള്ളയാളുമാണ്. എന്തായാലും, കോണ്‍ഗ്രസിലെ കുടിപ്പകയില്‍, ചെന്നിത്തല മാണിക്ക് ഒപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: