കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പോലീസ് ഈയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം തയാറാക്കി സമര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
കൊലപാതകത്തില്‍ കൂട്ടുപ്രതികള്ക്കുള്ള സാധ്യത പോലീസ് നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ബലാത്സംഗം, കൊലപാതകത്തിന് വേണ്ടിയുള്ള ഭവന ഭേദനം എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി ജിഷയെ ബലാത്സംഗം ചെയ്തതിന് തെളിവില്ലെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചിട്ടുണ്ട്. 2013ലെ നിയമഭേദഗതി മൂലം ഇത് ബലാത്സംഗത്തിന്റെ നിയമത്തില്‍ വരും.
കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനായില്ലെങ്കിലും മറ്റ് തെളിവുകള്‍ ഈ കുറവ് നികത്തുമെന്നാണ് പോലീസിന്റെ വിശ്വാസം. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി അമീര്‍ ഉല് ഇസ്ലാമിന്റെ പങ്ക് തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. ഇതു കൂടാതെ പ്രതിയെ നേരില്‍ക്കണ്ട സാക്ഷികളുടെ മൊഴിയുമുണ്ട്. പ്രധാന സാക്ഷിയായ അയല്‍വാസി പ്രതിയെ തിരിച്ചറിഞ്ഞത് സംഭവസമയത്ത് പ്രതിയുടെ സാനിധ്യം സ്ഥിരീകരിക്കുന്നതാണ്.
പ്രതി അമീര്‍ ഉല് ഇസ്ലാമിനെതിരെ പട്ടികജാതി പീഡന വിരുദ്ധ നിയമം അനുസരിച്ചുള്ള കുറ്റം കൂടി പോലീസ് ചുമത്തിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം നല്‍കണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി ഓഗസ്റ്റ് പതിനഞ്ചിന് അവസാനിക്കും. ഈ സാഹചര്യത്തില്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ നല്‍കാനാണ് തീരുമാനം.
പ്രതിക്കെതിരെയുള്ള പ്രധാന കുറ്റം കൊലപാതകം ആയതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ 90 ദിവസം വരെ സാവകാശം ഉണ്ടെന്നുള്ള വാദവും നിലനില്‍ക്കുന്നുണ്ട്. ഇതിനായി കോടതിയില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങിയാല്‍ മതിയാകും. എന്നാല്‍ മതിയായ തെളിവുകളുള്ള സാഹചര്യത്തില്‍ ഇനിയും കുറ്റപത്രം വൈകിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണ സംഘം.
അതിനിടെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് പോലീസ് പാനല്‍ തയാറാക്കി സര്‍ക്കാരിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: