ഇംഫാല്‍: ഇറോം ചാനു ശര്‍മിള പതിനാറ് കൊല്ലത്തെ നിരാഹാരം അവസാനിപ്പിച്ചു. മണിപ്പൂരിലെ സൈനിക അക്രമങ്ങള്‍ക്ക് എതിരായ സമരം ജ്യൂസ് കുടിച്ചാണ് നിര്‍ത്തിയത്. അഞ്ച് ദിവസം ദ്രവഭക്ഷണമേ പാടുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പതിനാറ് വര്‍ഷം കട്ടിയുള്ള ഭക്ഷണം കഴിക്കാത്ത ഒരാള്‍ക്ക് ഒറ്റദിവസം കൊണ്ട് അത് ആരംഭിക്കാനാകില്ല.
ശര്‍മിള ഇന്നലെ ജയില്‍ ആശുപത്രിയില്‍ നിന്ന് മോചിതയായി. കോടതിയിലെത്തിയാണ് ഉപവാസം അവസാനിപ്പിച്ചത്. ശര്‍മിള വിവാഹം കഴിക്കും. രാഷ്ട്രീയത്തിലേക്ക് കടക്കും. തന്നെ സാധാരണ മനുഷ്യരെ പോലെ തന്നെ കാണണമെന്ന്് അവര്‍ അഭ്യര്‍ത്ഥിച്ചു. 2000ല്‍ സൈനിക വെടിവയ്പില്‍ പത്ത് പേര് മരിച്ചതോടെയാണ് നിരാഹാരം ആരംഭിച്ചത്.
സംസ്ഥാനത്ത് സൈനികര്‍ക്കുളള പ്രത്യേക അധികാരം (അഫ്സ്പ) പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.
അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവും അവര്‍ പങ്കുവച്ചു. കഴിഞ്ഞ മാസം ഇരുപത്താറിനാണ് എല്ലാവരെയും ഞെട്ടിച്ച് ഉപവാസം നിര്‍ത്തുന്ന കാര്യം ശര്‍മിള പ്രഖ്യാപിച്ചത്. ഗോവയില്‍ താമസമാക്കിയ ബ്രിട്ടീഷ് പൗരനെയാണ് ഇവര്‍ വിവാഹം ചെയ്യുക. രാവിലെ കോടതിയില്‍ ഹാജരാക്കിയ ഇറോം ശര്‍മിള പതിനായിരം രൂപയുടെ സ്വന്തം ജാമ്യത്തില്‍ പുറത്തിറങ്ങി.
ഈ മാസം 23ന് വീണ്ടും കോടതിയില്‍ ഹാജരാകണം. കോടതി നടപടികള്‍ക്ക് ശേഷം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെയാണ് മോചിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഫ്സ്പ പിന്‍വലിക്കാന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.
ഇറോം ശര്‍മിളയുടെ അനുയായികള്‍ കോടതിയിലെത്തിയിരുന്നു. എന്നാല്‍ ഇവരുടെ അമ്മ ശാഖിദേവി എത്തിയില്ല. സംസ്ഥാനത്ത് നിന്ന് അഫ്സ്പാ പിന്‍വലിക്കാതെ മകളെ കാണില്ലെന്ന് നേരത്തെ തന്നെ അവര്‍ വ്യക്തമാക്കിയിരുന്നതാണ്.
ഇറോം ശര്‍മിള രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ വിഘടനവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. വിദേശിയെ വിവാഹം കഴിച്ചാലും കൊല്ലുമെന്ന് ഭീഷണിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: