മുംബൈ: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് കൃപാശങ്കര്‍ സിംഗിന്റെ വസതിയില്‍ മുംബൈ പോലീസ് റെയ്ഡ് നടത്തി. നിര്‍ണായകമായ ചില രേഖകള്‍ക്ക് വേണ്ടിയാണ് സിംഗിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് കൃപാ ശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 22 നാണ് കോണ്‍ഗ്രസ് നേതാവിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ മുംബൈ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. 320 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കൃപാശങ്കര്‍ സിംഗിനെതിരായ കേസ്.
മുംബൈ പോലീസ് കമ്മീഷണര്‍ അരൂപ് പട്നായിക്കിന് അഴിമതി നിരോധന നിയമപ്രകാരം കൃപാശങ്കറിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഗവണ്മെന്റ് അനുവാദം നല്‍കിയിരുന്നു. കൃപാശങ്കറിന്റെ ബന്ധുക്കള്‍ക്കുള്ള പങ്കും അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് റോഷന് ഡാല്‍വി എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
അരൂപ് പട്നായിക് കൃപാശങ്കറിന്റെ കുടുംബത്തിലുള്ള എല്ലാവരുടേയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ രേഖാമൂലമുള്ള തെളിവുകള്‍ പരിശോധിക്കും. അദ്ദേഹത്തിന്റെ ഭാര്യ, മകന്, മകന്റെ ഭാര്യ എന്നിവര്‍ക്കെതിരെയും നിയമ നടപടികളെടുക്കും.
പ്രഥമ ദൃഷ്ടിയില്ത്തന്നെ കൃപാശങ്കര്‍ സിംഗിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം സാധാരണനിലയില്‍ത്തന്നെ മുന്നോട്ട് പോകേണ്ടതാണെന്നും കോടതിയുടെ പ്രത്യേക നിര്‍ദ്ദേശം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ആന്റി കറപ്ഷന്‍ ഏജന്സിപോലുള്ള അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
1970 ല്‍ ദാരിദ്ര്യത്തില്‍നിന്നും സമൃദ്ധിയിലേക്കുള്ള കൃപാശങ്കറിന്റെ കഥയില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു. 1998 ല്‍ എംഎല്‍എ ആകുന്നതുവരെ അദ്ദേഹം ഉണ്ടാക്കിയെടുത്തതൊന്നും പുറത്ത് കാണിച്ചിരുന്നില്ല. എംഎല്‍എ എന്ന നിലക്ക് പ്രതിമാസം നാല്‍പ്പത്തിഅയ്യായിരം രൂപയാണ് കൃപാശങ്കറിന് ലഭിച്ചിരുന്നത്. അദ്ദേഹം സമ്പാദിച്ച സ്ഥാവരജംഗമ വസ്തുക്കള്‍ ഏകദേശം അതിന്റെ പന്ത്രണ്ടിരട്ടി ആയിരുന്നു. സമാന്യബുദ്ധികൊണ്ട് ഊഹിച്ചെടുക്കാവുന്നതിലും വലുതാണ് കൃപാശങ്കറിന്റെ സാമ്പത്തികമായ ആസ്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കൃപാശങ്കര്‍ സിംഗ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ സഞ്ജയ് തിവാരിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. പൊതുതാല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെടുകയായിരുന്നു.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധുകോടയുമായി സിംഗിന് ബന്ധമുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നതായും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു. മധുകോടയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കമലേഷ് സിംഗിന്റെ മകള്‍ അംഗിതയെ ആണ് കൃപാശങ്കറിന്റെ മകന് വിവാഹം ചെയ്തത്. അംഗിതയുടെ അക്കൗണ്ടില്‍ 1.75 കോടി രൂപ അനധികൃതമായി വന്നതായും പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു.
ഇതിനിടയില്‍ കൃപാശങ്കര്‍ സിജിന്റെ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി തള്ളി. ഈ മാസം ഒന്നിന് വാദം കേള്‍ക്കാനിരുന്ന കേസ് പിന്നീട് രണ്ടിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഡി.കെ.ജെയ്ന്‍, എ.ആര്.ദാവേ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ കേസിന്റെ വാദം കേള്ക്കാനിരുന്നതിനെ എതിര്‍ക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് കോടതി വാദം കേള്‍ക്കാനിരുന്നത്.
320 കോടിയുടെ അനധികൃത സ്വത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനായി ഇന്നലെ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് കൃപാശങ്കറിന്റെ വീടുകളിലും, ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് മുബൈ പോലീസ് കൃപാശങ്കറിനെതിരെ കേസെടുത്തത്. തനിക്കെതിരായ കേസ് സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് കൃപാശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോള്‍ നടന്നു വരുകയാണ്. 1973ല്‍ പച്ചക്കറിവില്‍പ്പന നടത്തി ജീവിച്ചിരുന്ന കൃപാശങ്കര്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ധനികനായ രാഷ്ട്രീയ നേത്വാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: