സത്യവും ധർമ്മവും സർവ്വനിയന്താവായ ജഗദീശ്വരന്റെ കല്പിതം അല്ലെങ്കിൽ ഉദ്ദേശ്യമാകുന്നു. ലോകം ആകമാനം ഈ മഹത്തായ സന്ദേശത്തെ ഏതു കാലത്തും യഥാർത്ഥമായി സ്വീകരിക്കയും വിശ്വാസയോഗ്യമായി പ്രവർത്തിക്കയും സൽഫലം അതിയോഗ്യമായി അനുഭവിക്കയും ചെയ്യേണ്ടതാകുന്നു. സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണഭൂതനായ സർവ്വേശ്വരൻ ലോകത്തെ സൃഷ്ടിച്ചത് ധർമ്മത്തിനായിക്കൊണ്ടു മാത്രമാകുന്നു എന്ന് പ്രകൃതി മാഹാത്മ്യത്തിൽ നിന്ന് ഹൃദയമുള്ളവർക്കാർക്കും തന്നെ പൂർണ്ണമായി മനസ്സിലാക്കുവാൻ സാധിക്കുന്നു.
എങ്ങനെയെന്നാൽ ഒരു ശരീരത്തിലുള്ള അവയവങ്ങൾ എല്ലാം തന്നെ ആ ശരീരത്തിന്റെ രക്ഷയെ ഉദ്ദേശിച്ചിട്ട് മാത്രമാകുന്നു ഉണ്ടായിട്ടുള്ളത് എന്നത് ഓരോന്നായി വിവരിക്കേണ്ടതില്ല. ആർക്കും സ്വയാനുഭവത്തിൽപ്പെട്ടിരിക്കുന്നുവല്ലോ. ഇതു പോലെ ഈശ്വരൻ ബോധസ്വരൂപനാകുന്നു. തന്റെ അവയവങ്ങളായിട്ടാകുന്നു ഈ ലോകം ഒട്ടാകെ തന്നിൽ നിന്നും തന്നിലേക്കായി സൃഷ്ടിച്ചിരിക്കുന്നത്.
ബോധം തന്നെയാണാദിയിൽ; ബോധത്തിൽ നിന്നാണു ലോകം; ബോധത്തിലേക്കാണു ലോകപ്രകൃതി ഗമിച്ചു കൊണ്ടിരിക്കുന്നത് എന്നുള്ള ബോധം ഏതു കാലത്തും പ്രകൃതിക്കുള്ളിൽ സ്ഥിതി ചെയ്യുന്നു. ഇതു തന്നെ ഈശ്വരസ്ഥിതി.അതിനാൽ പ്രകൃതിലോകത്തിന് തെറ്റുവാൻ സാധിക്കുന്നില്ല. ഈ ഈശ്വര കല്പിതം മാറ്റുവാനും മറിക്കുവാനും സാദ്ധ്യമല്ല. തന്മൂലം പ്രകൃതി ഒന്നും തന്നെ ഈശ്വരഹിതത്തിനല്ലാതെ മറ്റൊന്നിനായിട്ടിരിക്കുന്നില്ല.
യഥാർത്ഥം ഇങ്ങനെയിരിക്കെ സർവ്വവും തങ്കൽ നിന്നും തങ്കലേക്കാണെ ന്നുള്ള ബോധം ഇല്ലാത്ത മനുഷ്യൻ ബോധഹീനൻ അല്ലെങ്കിൽ അജ്ഞാനി ആകുന്നു. ഇതു തന്നെ കലിയുഗം. ഈ അവസ്ഥയാൽ മനുഷ്യലോകം കലിയുഗമായി ഭവിച്ചു. തന്മൂലം രാജദ്രോഹം പരദ്രോഹം ജാതിമത്സരം മതമത്സരം എന്നുവേണ്ടാ സർവ്വപ്രക്ഷോഭണങ്ങളും അടിക്കടി വർദ്ധിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: