ഗള്‍ഫ് സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. 92 ലക്ഷത്തോളം പേരാണ് ഇവിടെയുള്ളത്. ഇതില്‍ വിദേശികളില്‍ വലിയ പങ്കും (85ശതമാനം) ഏഷ്യക്കാര്‍. ഇതിലേറെയും ഭാരതീയര്‍. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് സമ്പദ് വ്യവസ്ഥ.
മറ്റിടങ്ങളില്‍ എണ്ണമാത്രമാണ് പ്രധാനവരുമാന മാര്‍ഗമെങ്കില്‍ യുഎഇ അങ്ങനെയല്ല. ചൈനയാണ് ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക പങ്കാളി. ചൈനയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണിത്. ചൈനയിലെ സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ച രാജ്യവുമാണ്. എണ്ണവിലയിടിവാണ് വലിയ പ്രശ്നം സൃഷ്ടിച്ചത്.
പ്രത്യാഘാതമുണ്ടാകാവുന്ന മേഖലകള്‍
*റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാന്ദ്യം.
നിര്‍മ്മാണങ്ങള്‍
നിലച്ചേക്കാം.
*സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാം.
*ബിസിനസ് സ്ഥാപനങ്ങളെയും
പ്രതികൂലമായി ബാധിക്കും.
*വാടക കുത്തനെ ഉയരും
ഇവയെല്ലാം ഭാരതീയര്‍ക്ക് വലിയ തിരിച്ചടിയാകും. ആയിരങ്ങള്‍ ജോലി നഷ്ടപ്പെട്ട് മടങ്ങേണ്ടിവരാം.
സൗദിയില്‍ ഇപ്പോള്‍ പ്രശ്നം അനുഭവിക്കുന്നവര്‍ അയ്യായിരം പേരാണ്. ഇവരില്‍ 300 മലയാളികള്‍. പ്രതിസന്ധിയുടെ ആഴം ഇതൊന്നുമല്ല, എണ്ണവില കുറഞ്ഞതുമുതല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കത്തിക്കയറി വരുന്നേയുള്ളൂ.
വിദേശ മലയാളികളുടെ 25.2 ശതമാനവും സൗദിയിലാണെന്നാണ് സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ സര്‍വ്വേയില്‍ കണ്ടെത്തിയത്. 23,6 ലക്ഷം മലയാളികളാണ് വിദേശത്ത്. ഇവരില്‍ 90 ശതമാനവും ഗള്‍ഫില്‍. അവരില്‍ 25.2 ശതമാനം സൗദിയിലും.
എണ്ണയാണ് സൗദിയുടെ പ്രധാന വരുമാനസ്രോതസ്. അതിനാല്‍ പ്രതിസന്ധി കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും, സിഡിഎസ് റിസര്‍ച്ച് വിഭാഗം മേധാവി എസ്.ഇരുദയ രാജന് പറയുന്നു. നിരവധി കമ്പനികള്‍ എണ്ണവില ഇടിഞ്ഞതുമൂലം കൂപ്പുകുത്തിയിട്ടുണ്ട്. ഇവയിലെല്ലാം തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നാണ് രാജന്റെ ആഭിപ്രായം.
സൗദിയുടെ വരുമാനത്തിന്റെ 90 ശതമാനവും എണ്ണവില്‍പ്പനയിലൂടെയാണ്. സൗദിയില്‍ നികുതിയില്ല. അതിനാല്‍ എണ്ണവില്‍പ്പന മാത്രമാണ് പണമുണ്ടാക്കാനുള്ള മാര്‍ഗം. വീപ്പയ്ക്ക് നൂറുഡോളറായിരുന്ന എണ്ണവില 30 ഡോളറിലേക്ക് കൂപ്പുകുത്തിയതോടെ സൗദി വീണു. ബജറ്റ് കമ്മി 10000 കോടി ഡോളറായി.
വായ്പ്പക്ക് സ്വകാര്യ ബാങ്കുകളിലേക്ക് കൈനീട്ടി.
ജിദ്ദയിലെ സൗദി ഓഗര്‍, ബിന്‍ ലാദന് ഗ്രൂപ്പ് എന്നിവയാണ് ഇപ്പോള്‍ ആടിയുലയുന്ന രണ്ടു വലിയ നിര്‍മ്മാണക്കമ്പനികള്‍. മാസങ്ങളായി ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ചെറുതും വലുതുമായി നിരവധി സ്ഥാപനങ്ങളാണ് പൂട്ടുകയും ജീവനക്കാരെ പറഞ്ഞുവിടുകയും ശമ്പളം മുടക്കുകയും ചെയ്തിട്ടുള്ളത്.
ലദന്റെ കമ്പനി പിരിച്ചുവിട്ട തൊഴിലാളികള്‍ കത്തിച്ച ബസുകള്‍
ബസുകള്‍ കത്തിച്ചു
തലവെട്ടു ശിക്ഷ നടപ്പാക്കുന്ന, കര്‍ശനമായ നിയമങ്ങളുള്ള സൗദിയില്‍ തൊഴിലാളികള്‍ നിരവധി ബസുകള്‍ കത്തിച്ചു എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ബിന്‍ ലാദന് കമ്പനി പിരിച്ചുവിടുമെന്നു പറഞ്ഞ് പട്ടികയിട്ടതോടെയാണ് ശമ്പളം പോലും ലഭിക്കാതെ ദുരിതക്കയത്തിലായവര് ലാദന് കമ്പനിയുടെ ബസുകളാണ് കത്തിച്ചത്.
കരാറുകള്‍ കയ്യടക്കി ബിന്‍ ലാദന് ഗ്രൂപ്പ്
ജിദ്ദയിലുള്ള, ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാണക്കമ്പനികളില്‍ ഒന്ന്. കൊല്ലപ്പെട്ട കൊടുംഭീകരന് ഒസാമ ബിന്‍ ലാദന്റെ കുടുംബത്തിന്റെയാണിത്. ലാദന്റെ വല്യുപ്പ ഷെയ്ഖ് മുഹമ്മദ് ബിന്‍ ലാദന് സെയ്ദ് 1931ല്‍ കമ്പനി തുടങ്ങി. രാജാവുമായുള്ള ബന്ധം ഉപയോഗിച്ച് കരാറുകളെല്ലാം വാങ്ങിയെടുത്ത് കമ്പനി വളര്‍ന്നു. മക്ക, മദീന പള്ളികളുടെ നവീകരണത്തിന്റെ കരാറുപോലും അവര്‍ നേടിയെടുത്തു.
മുഹമ്മദിന്റെ മരണശേഷം ആദ്യ ഭാര്യയുടെ സഹോദരന് മുഹമ്മദ് ബഹ്റേത്തിനായി കമ്പനിയുടെ ചുമതല. പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിന്‍ ലാദന്റെ മൂത്ത മകന് സലീം ബിന്‍ ലാദനായി മേധാവി. സലിം വിമാനാപകടത്തില്‍ മരിച്ചതോടെ സഹോദരന് ബാക്കര്‍ ലാദനായി ചുമതല. ഹംസ, ഇസ്ലാം, യഹ്യ എന്നീ സഹോദരന്മാരും ബാക്കറും ചേര്‍ന്നാണ് കമ്പനി നടത്തുന്നത്. 77,000 ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്.
മൊത്തം ഒന്നരലക്ഷത്തിലേറെ ജീവനക്കാരുണ്ട്. സൗദി കരാറുകളില്‍ 75 ശതമാനവും ഇവരുടെ കൈകളിലാണ്. ലോകത്തേറ്റവും വലിയ കെട്ടിടം (3260 അടി) ഇവര്‍ നിര്‍മ്മിച്ചുവരികയായിരുന്നു. പണി സ്തംഭനത്തിലാണ്. കമ്പനി 300 കോടി കടത്തിലാണ്.
എണ്ണവിലത്തകര്‍ച്ച മാത്രമല്ല കാരണം. കഴിഞ്ഞവര്‍ഷം മക്ക പള്ളിയുടെ അറ്റകുറ്റപ്പണിക്കിടെ ക്രെയിന്തകര്ന്ന് 107 പേര് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയെ നിരവധി കരാറുകളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. ഇത് കമ്പനിക്ക് കനത്തയാഘാതമായി.
ബിന്‍ ലാദന് അല്‍ഖ്വയ്ദ കെട്ടിപ്പടുക്കാനുള്ള പണം നല്‍കിയത് കമ്പനിയായിരുന്നു. അമേരിക്കയിലെ ഭീകരാക്രമണശേഷം, കൊടുംഭീകരനെ പോറ്റിവളര്‍ത്തിയ കമ്പനിക്കെതിരെ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്രമണത്തിന്റെ ഇരകള്‍ ഹര്‍ജി നല്‍കിയെങ്കിലും സൗദി തങ്ങളുടെ അധികാര പരിധിയില്‍ വരില്ലെന്ന് അമേരിക്കന്‍ കോടതി വിധിച്ചതിനാല്‍ കമ്പനി നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നില്ല.
കമ്പനി നഷ്ടത്തില്‍നിന്ന് കരകയറിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി സര്‍ക്കാര്‍ കമ്പനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു, അതോടെ പുതിയ കരാര്‍ ഏറ്റെടുക്കാനായി. സൗദി ബ്രിട്ടീഷ് ബാങ്ക് 250 കോടി ഡോളര്‍ വായ്പയും നല്കി. ഇതുപയോഗിച്ച് കമ്പനി നഷ്ടത്തില്‍ നിന്ന് കരകയറിവരികയാണെന്നാണ് അറബ് ന്യൂസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: