ഇടുക്കി: സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ മറവില്‍ ചിന്നക്കനാല്‍ ദിഡീര്‍ കോളനിയിലും മറയൂര്‍ പള്ളനാട്ടും നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വ്യാപകമായ അഴിമതി നടന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ല പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്കി. ദിഡീര്‍ കോളനിയില്‍ 19 വനവാസി കുടുംബങ്ങളാണ് ഉള്ളത്. ഇവരുടെ വീട് നവീകരണം,റോഡ്, കലുങ്ക്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ നിര്‍മ്മിക്കുക എന്നിങ്ങനെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയാണ് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത്. കേവലം 60 ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം മാത്രമാണ് ഇവിടെ നടന്നിരിക്കുന്നത്. 90 ലക്ഷം രൂപയുടെ ബില്ലാണ് കരാറുകാരന് മാറിയെടുത്തത്. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥന്മാരും കരാറുകാരനും ചേര്‍ന്ന് 30 ലക്ഷത്തോളം രൂപയാണ് വെട്ടിച്ചെടുത്തിരിക്കുന്നത്. മറയൂര്‍ പള്ളനാട്ടും ഇതേ തരത്തിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മറവില്‍ 35 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. രണ്ടിടങ്ങളിലും കോണ്ട്രാക്ടര്മാര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചതി, വഞ്ചന, എസ്.സി, എസ്.റ്റി ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദിഡീര്‍ കോളനി തട്ടിപ്പിനെതിരെ ശാന്തന്‍പാറ പോലീസാണ് കേസെടുക്കുന്നത്. പള്ളനാട്ടെ തട്ടിപ്പില്‍ മറയൂര്‍ പോലീസാണ് കേസെടുക്കുന്നത്. ഈ രണ്ട് തട്ടിപ്പിലും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടില്ല. കേസ് വിജിലന്‍സിന് വിടാതെ കോണ്‍ട്രാക്ടര്‍മാരെ പ്രതി ചേര്‍ത്ത് അന്വേഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസ് വിജിലന്‍സിന് വിടാനാണ് ലോക്കല്‍ പോലീസ് ശ്രമിക്കുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേണം തുടരുകയാണ്. വണ്ണപ്പുറം ഊറ്റുകണ്ണി കുടിയിലാണ് ഇത്തരത്തിലുള്ള ആദ്യ തട്ടിപ്പ് കണ്ടെത്തിയത്. മുണ്ടിയെരുമ സ്വദേശി മൈക്കിള്‍ ഇവിടെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. കാളിയാര്‍ പോലീസ് എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തെങ്കിലും കരാറുകാരനെ ഇതുവരെ പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: