മാറുന്ന ആഗോള സാഹചര്യത്തില്‍ കേരളം കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കണം. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യം കാരണം അനേകം പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണിത്. പ്രവാസി പുനരധിവാസത്തിന് മുമ്പേതന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു.
ഇപ്പോഴും വൈകിയിട്ടില്ല. നോര്‍ക്കയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചാല്‍ വലിയ വെല്ലുവിളി ലളിതമായി കൈകാര്യം ചെയ്യാം. ഇച്ഛാശക്തി സര്‍ക്കാരുകള്‍, പ്രത്യേകിച്ച് സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.
പ്രവാസി മടങ്ങിവരവ് സംബന്ധിച്ച് 1992ല്‍ നൊബേല്‍ സമ്മാന ജേതാവും വിഖ്യാത സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യസെന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാക്ഷരത, ആരോഗ്യപരിപാലനം, സ്ത്രീശാക്തീകരണം എന്നിവയില്‍ 1970 കള്‍ മുതല്‍ കേരളം ഒന്നാമതാണ്. ഒന്നാംസ്ഥാനത്ത് തുടരാനുള്ള പ്രധാന കാരണം പ്രവാസികളുടെ സംഭാവനയാണ്.
കുടുംബം പോറ്റാനും നിത്യച്ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബാംഗങ്ങള്‍ക്ക് നാട്ടില്‍ ആഢംബരം കാണിച്ച് ജീവിക്കാനും പ്രവാസി സമൂഹം അയയ്ക്കുന്ന പണം വേണം. ഈ പണമാണ് കേരളത്തെ സമ്പന്നതയിലേക്ക് നയിച്ചത്. ഇത് ശാശ്വതമല്ലെന്നാണ് അമര്‍ത്യാസെന്‍ അന്ന് ചൂണ്ടിക്കാട്ടിയത്.
1970 കള്‍ മുതല്‍ ഗള്‍ഫ് മേഖലയില്‍നിന്നുമാത്രം വര്‍ഷംതോറും പ്രവാസികള്‍ അയക്കുന്ന പണം വര്‍ധിച്ച് 2013ല്‍ അത് 1.3 ട്രില്യണ്‍ അഥവാ ഒരു ലക്ഷത്തി മൂവായിരം കോടി രൂപയിലെത്തി. 2013 മുതല്‍ ഇതു കുറഞ്ഞുതുടങ്ങി. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് പ്രധാനകാരണം.
സൗദി അറേബ്യപോലുള്ള രാജ്യങ്ങള്‍ പൗരന്മാര്ക്ക് തൊഴില്‍ നല്കാന് കൊണ്ടുവന്ന നിതാഖത്താണ് പ്രവാസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയത്. സൗദിയിലെ ജനസംഖ്യയുടെ 30 ശതമാനം പുറത്തുനിന്നുവന്ന തൊഴിലാളികളാണ്. ഇതില്‍ വലിയൊരു വിഭാഗവും മലയാളികളും. എത്ര മലയാളികള്‍ സൗദിയില്‍ ജോലിചെയ്യുന്നുണ്ടെന്ന കൃത്യമായ കണക്ക് നമ്മുടെ കൈവശമില്ല.
ഏതു സംരംഭമായാലും പത്തുശതമാനം തദ്ദേശീയര്‍ക്ക് ജോലി നല്‍കണമെന്നും കുറഞ്ഞ വേതനം 3000 സൗദി റിയാല്‍ (43,000രൂപ) ആയിരിക്കണമെന്നുമുള്ള സൗദി ഭരണകൂടത്തിന്റെ നിര്‍ദ്ദേശം ഇരുട്ടടിയായത് മലയാളികള്‍ക്കാണ്. സൗദി പൗരന്മാര് ജോലിചെയ്താലും ഇല്ലെങ്കിലും ശമ്പളം കൃത്യമായി നല്‍കണമെന്നാണ് വ്യവസ്ഥ.
ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ കമ്പനികള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയാതെയായി. എണ്ണയുടെ വിലയിടിഞ്ഞതും കമ്പനികളെ ബാധിച്ചു. ആഗോള സാമ്പത്തിക മാന്ദ്യവും സര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചതും കമ്പനികളുടെ നിലനില്‍പ്പിന് കടുത്ത ഭീഷണിയായി.
പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ കടുത്ത നടപടികളിലേക്ക് തിരിഞ്ഞു. പുറത്തുനിന്നുള്ള തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു, പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാതെയായി, ഉള്ളവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കുറച്ചു. ഇത് ബാധിച്ചത് ഗുണനിലവാരവും സാങ്കേതിവൈദഗ്ധ്യവുമുള്ള മലയാളികളായ തൊഴിലാളികളെയാണ്. രണ്ടായിരം റിയാലിന് താഴെ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി.
ഇത് കൂടുതല്‍ ബാധിച്ചത് നിര്‍മാണ മേഖലയെയാണ്. നിര്‍മാണ മേഖലയിലെ തകര്‍ച്ച വ്യാവസായിക മേഖലയിലേക്കും നീണ്ടു. വന്‍കിട ഫാക്ടറികള്‍, ആശുപത്രികള്‍ തുടങ്ങിയവ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പ്രതിസന്ധി ഗള്‍ഫ് മേഖലയിലെമ്പാടുമുണ്ട്.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവര്‍ ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്നുണ്ട്. ഇവര്‍ അയക്കുന്ന പണം അവരുടെ കുടുംബങ്ങളെ മാത്രമല്ല പോറ്റുന്നത്.
ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള സാധനങ്ങള്‍ക്ക് മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. ഗള്‍ഫ് പണത്തിന്റെ തള്ളിക്കയറ്റത്തില്‍ സേവനമേഖലയും തഴച്ചുവളര്‍ന്നു. കാര്‍ഷിക-വ്യാവസായക മേഖലകള്‍ മുരടിപ്പ് നേരിടുന്ന കേരളത്തില്‍ ഗള്‍ഫ് പണത്തിന്റെ തണലില്‍ സേവനമേഖല പുഷ്ടി പ്രാപിക്കുന്നത് സ്വാഭാവികമാണ്. ഇവിടെയാണ് പ്രവാസികളുടെ മടങ്ങിവരവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. മടങ്ങിവരുന്നവര്‍ ഇവിടെ എന്തുജോലിയും ചെയ്യാന്‍ തയ്യാറാണ്. അവര്‍ കയ്യിലുള്ള പണമുപയോഗിച്ച് എന്തു സംരംഭം തുടങ്ങാനും മടിക്കില്ല. പക്ഷേ കേരളത്തിലെ സാഹചര്യങ്ങള്‍ അതിന് അനുയോജ്യമാണോ എന്ന പരിശോധിക്കണം.
ഗള്‍ഫ് പണത്തിന്റെ ഹുങ്കില്‍ എന്തും വിലകൊടുത്ത് വാങ്ങി ശീലിച്ച സമൂഹമാണ് ഇവിടെ അവരെ എതിരേല്ക്കുന്നത്. എന്തിനും ഏതിനും കൈക്കൂലി കൊടുത്തും വാങ്ങിയും ശീലിച്ചവര്‍ക്ക് ഗള്‍ഫിലെ കഠിനാധ്വാനത്തിന്റെ കയ്പേറിയ അനുഭവങ്ങള്‍ അറിയില്ല. തൊട്ടതിനും പിടിച്ചതിനും സമരം ചെയ്തും, സംരംഭങ്ങളെ പൂട്ടിച്ചും ശീലിച്ചവര്‍ക്ക് എന്തു സംവിധാനം ഒരുക്കാന്‍ കഴിയുമെന്നത് ചോദ്യമാണ്.
സര്‍ക്കാരാകട്ടെ പുനരധിവസിപ്പിക്കുമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ പദ്ധതികളൊന്നും ആവിഷ്കരിക്കുന്നില്ല. ആദ്യം മാറ്റമുണ്ടാകേണ്ടത് കേരളീയ സമൂഹത്തിന്റെ മനോഭാവത്തിലാണ്. നോക്കുകൂലിയും കൈക്കൂലിയും ഇല്ലാതാക്കണം. നമ്മുടെ മണ്ണില്‍ നമുക്ക് വിയര്‍പ്പൊഴുക്കി ജീവിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. അതിന് സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കണം. തിരിച്ചുവരുന്നവര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏകജാലക സംവിധാനം ഒരുക്കണം.
കാര്‍ഷിക മേഖലയില്‍ ആധുനികവത്കരണവും യന്ത്രവത്കരണവും നടപ്പാക്കണം. മികച്ച ജലസേചനം ഏര്‍പ്പെടുത്തണം. അങ്ങനെ കൃഷി വൈറ്റ് കോളര്‍ ജോബാക്കി മാറ്റാം. കാര്‍ഷിക സബ്സിഡി വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കണം. അതില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യവും ഉരുത്തിരിയണം.
വ്യവസായ ഇടനാഴികള്‍ക്കായി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. അതിന് വേണ്ടത് നോര്‍ക്ക പോലുള്ള വകുപ്പുകളുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ്.
സൗദി നല്‍കിയത് 117 കോടി
ഗള്‍ഫ് പ്രതിസന്ധിയില്‍പ്പെട്ട വിദേശതൊഴിലാളികളുടെ ശമ്പളക്കുടിശിക തീര്‍ക്കാന്‍ സൗദി സര്‍ക്കാര്‍ 117.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദുരിതത്തില്‍ കഴിയുന്ന പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനും സൗദി രാജാവ് സല്മാന്, തൊഴില്‍ -സാമൂഹ്യ വികസന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ധനമന്ത്രാലയവും കെട്ടിട നിര്‍മ്മാണ കമ്പനികളും ചേര്‍ന്നാകും പ്രശ്നം പരിഹരിക്കുക. അതിനിടെ ഓഗര്‍ കമ്പനി പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: