ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് അസഹ്യമായി വരുന്നു. ഇടക്കിടയ്ക്കുള്ള പൊടിക്കാറ്റും! പനി, ചുമ, ത്വക് രോഗങ്ങള്‍ തുടങ്ങിയ പലതരം ശാരീരികാസ്വാസ്ഥ്യങ്ങളുടെ ദുരിതകാലം. ഇപ്പോള്‍ മാനസിക ക്ലേശങ്ങളും. അസംസ്കൃത എണ്ണയുടെ വിലത്തകര്‍ച്ച 2015ല്‍ തുടങ്ങിയപ്പോഴേ ഗള്‍ഫിന്റെ സാമ്പത്തികാടിത്തറയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കപ്പെട്ടിരുന്നു. ഇത് യാഥാര്‍ത്ഥ്യമായെന്ന് തോന്നിപ്പിക്കുംവിധമാണ് ഗള്‍ഫില്‍നിന്നുള്ള വാര്‍ത്തകള്‍.
ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പണത്തിന്റെ സൗഭാഗ്യം അറിഞ്ഞവരാണ് മലയാളികള്‍.
എണ്ണ ഗള്‍ഫ് രാജ്യങ്ങളുടെ മുഖ്യസാമ്പത്തിക സ്രോതസായപ്പോള് ആ സൗഭാഗ്യം മിക്ക രാജ്യങ്ങള്‍ക്കും ഗുണമായി. ഭാരതം, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ തുടങ്ങി അനവധി രാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് ഗള്‍ഫ് രണ്ടാം വീടായി. കെട്ടിടം പണി രംഗത്തടക്കം പല മേഖലയിലും ഇവരുടെ സാന്നിധ്യം പടര്‍ന്നുപന്തലിച്ചു.
അറുപതുകളില്‍ പത്തേമാരികളില്‍ ഭാഗ്യാന്വേഷകര്‍ ഗള്‍ഫില്‍ എത്തുമ്പോള്‍ എണ്ണപ്പണത്തിന്റെ ഒഴുക്ക് ആരംഭിച്ചിട്ടില്ല. മത്സ്യബന്ധനം ഉള്‍പ്പടെ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന തദ്ദേശീയര്‍ ആയിരുന്നു ചിത്രത്തില്‍. എണ്ണപ്പണം ഗള്ഫിന് പ്രമുഖസ്ഥാനം നേടിക്കൊടുത്തു. ഒപ്പം വിദേശീയര്‍ക്ക് തൊഴില്‍ അവസരങ്ങളും.
മരുഭൂമി ആഡംബരത്തിന്റെ പര്യായമായി. പ്രകൃതിയില്‍ നിന്നും കിട്ടുന്ന ഒരുല്‍പ്പന്നത്തെ മാത്രം ആശ്രയിച്ച് സാമ്പത്തികാടിത്തറ കെട്ടിപ്പൊക്കുമ്പോള്‍ ബദല്‍ കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടതാണോ അനിശ്ചിതത്വത്തിന് കാരണം?
ഒരു പതിറ്റാണ്ടിലേറെ എണ്ണപ്പണത്തിന്റെ സൗഭാഗ്യം അനുഭവിച്ചറിഞ്ഞ സാധാരണക്കാരി എന്ന നിലയില്‍ അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ സമൂഹത്തെയും സാധാരണക്കാരനെയും എങ്ങനെ ബാധിക്കും എന്ന് മനസിലായിട്ടുണ്ട്. 2004-05ല്‍ ഗള്‍ഫ് സാമ്പത്തികമേഖല ലഘുവായി ക്ഷീണിച്ചപ്പോള്‍ പതിനായിരക്കണക്കിനു മലയാളികള്‍ ഉള്‍പ്പെടുന്ന വിദേശ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി.
പിരിച്ചുവിടല്‍ ഭീഷണിയില്‍ രായ്ക്കുരാമാനം നാട് വിട്ടവരും, നാളെ എന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്നവരും മരവിച്ച മനസ്സും ശരീരവുമായി ജീവിതം തള്ളിനീക്കിയവരും ജീവിതം അവസാനിപ്പിച്ചവരും ഒക്കെ അന്നത്തെ വാര്‍ത്തകളായിരുന്നു.
കെട്ടിടംപണികള്‍ മരവിച്ചപ്പോള്‍ തൊഴിലാളികളും അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഒരേപോലെ സ്തംഭിച്ചു. അസന്ദിഗ്ധതയ്ക്കുശേഷം പിന്നെയും ഗള്‍ഫ് രാജ്യങ്ങള്‍ പ്രൗഢി വീണ്ടെടുത്തു. പക്ഷെ സാധാരണക്കാരന്റെ ആശങ്ക അകന്നില്ല.
ജോലിനഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാരന്റെ ദുരിതം മാധ്യമശ്രദ്ധ നേടുമ്പോള്‍ എല്ലാവരും ആശങ്കയിലാണ്. ഇത്രയുംനാള്‍ ജോലി ചെയ്തതിന്റെ ആനുകൂല്യമെങ്കിലും കിട്ടിയിട്ട് മടങ്ങാം എന്ന് വിചാരിക്കുന്നവരും വേറെ ഏതെങ്കിലും ജോലിയില്‍ കയറിപ്പറ്റാം എന്ന് വിചാരിക്കുന്നവരും ഒരുപോലെ അനിശ്ചിതത്വത്തിലാണ്.
എന്തായാലും നമ്മുടെ ഭരണകൂടം അവസരത്തിനൊത്ത് ഉണര്‍ന്നു. മന്ത്രിതല ചര്‍ച്ചകള്‍ക്കൊടുവില്‍ ദുരിതത്തിലായ ഭാരതീയരില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ്, ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും നിയമാനുസൃതം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും എന്ന ഉറപ്പ് സൗദി മന്ത്രാലയം നല്കി. മടങ്ങുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കും എന്ന വാഗ്ദാനവും ഉണ്ട്.
മുന്‍പും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. പുനരധിവാസ പദ്ധതികള്‍ നടപ്പാക്കി ഇവര്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: