സൗദി അറേബ്യയില്‍നിന്നും മറ്റും ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ പുനരധിവാസം ഭാരതത്തിന് പുതിയ സാമ്പത്തിക പ്രയാസം ഉണ്ടാക്കും. വിദേശജോലി ഭാരതീയര്‍ക്ക് ഒരു ഭ്രമമായിരുന്നു. ഇന്നതിന് തിരിച്ചടി സംഭവിച്ചുതുടങ്ങിയിരിക്കുന്നു. നിതാഖത്തിന്റെ പേരില്‍ സൗദിയിലും ഖത്തറിലും യുഎഇയിലും തൊഴില്‍ രംഗത്ത് ഭീഷണി തുടങ്ങിയിട്ട് നാളേറെയായി.
എണ്ണവില ഇടിവ്, തൊഴിലാളികളുടെ ബാഹുല്യം, സാമ്പത്തിക ക്രമീകരണം, ചെലവുചുരുക്കല്‍ എന്നിവയുടെ ഭാഗമായാണ് പിരിച്ചുവിടല്‍ തുടങ്ങിയത്. പന്ത്രണ്ട് ശതമാനത്തോളം ഉയര്‍ന്ന സൗദിയിലെയും ഒമാനിലെയും ബഹറിനിലെയും സാമ്പത്തിക കമ്മിയും, നിര്‍മ്മാണ കമ്പനികളുടെയും എണ്ണക്കമ്പനികളുടെയും ലാഭത്തിലുണ്ടായ വന്‍ കുറവുമാണ് പിരിച്ചുവിടലിനുള്ള കാരണം. ഇതൊരു തുടക്കം മാത്രം.
ഗള്‍ഫ് നാടുകളില്‍നിന്നും ഇന്ധന വില ഇടിഞ്ഞ കാരണം പറഞ്ഞ് വിദേശ തൊഴിലാളികളെ നിര്‍ബാധം പിരിച്ചുവിടുന്നത് പതിവായി. ഏഴ് ദശലക്ഷം പ്രവാസി ഭാരതീയര്‍ക്ക് തുടര്‍ന്നുപ്രവര്‍ത്തിക്കാന്‍ തടസ്സം നേരിടുന്നു. നിര്‍മ്മാണ കമ്പനികളിലെ മിക്ക പ്രവാസി ഭാരതീയരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
സൗദിയിലെ പതിനായിരത്തോളം താഴിലാളികളുടെ പ്രശ്നമാണ് ഭാരതസര്‍ക്കാരിന്റെ സത്വര നടപടിക്ക് വിധേയമായത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം സഹമന്ത്രിമാരായ വി.കെ. സിങ്ങും എം.ജെ. അക്ബറും മാതൃകാപരമായാണ് ഇടപെട്ടത്. അതില്‍ പ്രവാസി ഭാരതീയര്‍ അതീവ സംതൃപ്തരുമാണ.്
ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഭാരതത്തെ സംബന്ധിച്ച് ഇത് കടുത്ത സാമ്പത്തിക, തൊഴില്‍ പ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. വിദേശമൂലധന നിക്ഷേപത്തിലൂടെ നാം ലക്ഷ്യം വെയ്ക്കുന്ന നിരവധി കോടി രൂപയെക്കാള്‍ പതിന്മടങ്ങാണ് പ്രവാസി ഭാരതീയരുടെ തൊഴില്‍ പ്രശ്നത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്. പ്രവാസി ഭാരതീയര്‍ പ്രതിവര്‍ഷം മുപ്പത്തിമൂന്ന് ബില്യന്‍ അമേരിക്കന്‍ ഡോളറാണ് ഭാരത്തിലേക്ക് അയക്കുന്നത്. മടങ്ങുന്ന പ്രവാസി ഭാരതീയരുടെ പുനരധിവാസം സര്‍ക്കാരിന് പുതിയ പ്രയാസങ്ങള്‍ ഉണ്ടാക്കും.
വര്‍ഷങ്ങളായി വിദേശരാജ്യങ്ങളുടെ വികസനത്തിനായി ജോലിചെയ്ത ഇവരുടെ തൊഴില്‍ സംരക്ഷണം വിദേശസര്‍ക്കാരുകള്‍ ഉറപ്പാക്കേണ്ടതാണ്. അതിനുള്ള നിയമസംരക്ഷണവും മാനുഷികപരിഗണനയും ലഭിക്കാന്‍ ഭാരത സര്‍ക്കാര്‍ ഇടപെടണം.
മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാനും, അവരുടെ പ്രാവീണ്യവും പരിചയസമ്പത്തുമനുസരിച്ച് തൊഴില്‍ നല്‍കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യണം. ഭാരത സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ജോലി നഷ്ടപ്പെട്ടവരുടെ നാട്ടിലേയ്ക്കുള്ള മടക്കത്തിലാണ്. മടക്കയാത്ര ഉറപ്പ് വരുത്തുന്നതോടൊപ്പം, ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. നാട്ടില്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തിക്കൊടുക്കുക വലിയ വെല്ലുവിളിയാണ്. വ്യവസായികള്‍ക്കും വിദേശത്തുള്ള ഭാരത വ്യവസായികള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം.
കേരളത്തിന്റെ മോശമല്ലാത്ത സാമ്പത്തിക സ്ഥിതിക്കും, മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വിദേശമലയാളികളുടെ സംഭാവന വളരെ വലുതാണ്. ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന മലയാളികളുടെ എണ്ണവും വലുതാണ്. ഇവരുടെ മടക്കം വാണിജ്യ വ്യാപാര മേഖലയെ ബാധിക്കും. സാധാരണ കച്ചവടക്കാര്‍ തൊട്ട് വന്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍വരെ നിരവധി തൊഴില്‍ദാതാക്കളെയും തൊഴിലാളികളെയും അത് ദോഷകരമായി ബാധിക്കും.
വിദേശ മലയാളികളുടെ നിക്ഷേപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ നിലനില്പ് തന്നെ പ്രശ്നത്തിലാകും. വിദ്യാഭ്യാസ മേഖലയിലും, വിനോദസഞ്ചാര മേഖലയിലും, തൊഴില്‍ രംഗത്തും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: