കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖരെ കമ്മീഷന് വീണ്ടും വിസ്തരിക്കും. മുഖ്യമന്ത്രിയായിരിക്കെ കമ്മീഷന് തിരുവനന്തപുരത്ത് നേരിട്ടെത്തി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് പുറമേ സരിത എസ്. നായര്‍, ജിക്കുമോന് ജേക്കബ്, സലിംരാജ്, വ്യവസായി ഏബ്രഹാം കലമണ്ണില്‍, ക്വാറിയുടമ മല്ലേലില്‍ ശ്രീധരന്‍നായര്‍, ഉമ്മന്‍ചാണ്ടിയുടെ ദല്‍ഹിയിലെ സഹായി തോമസ് കുരുവിള, സോളര്‍ കേസിലെ പരാതിക്കാരന് മുടിക്കല്‍ സജാദ്, എഡിജിപി എ. ഹേമചന്ദ്രന്, പി. സി. ജോര്‍ജ് എംഎല്‍എ, സി. എല്‍. ആന്റോ, ഡിവൈഎസ്പി ബിജോ അലക്സാണ്ടര്‍, ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ. എസ്. വാസുദേവ ശര്‍മ്മ, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്, മുന്‍ ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യം, മുന്‍ മന്ത്രി കെ. ബാബു, പത്തനംതിട്ട മജിസ്ട്രേറ്റ്, കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ബാബു പ്രസാദ് തുടങ്ങി 21 പേരെയായിരിക്കും വിസ്തരിക്കുക.
കമ്മിഷനില്‍ വിവിധ കക്ഷികള്‍ നല്കിയ പട്ടികയില്‍ 11നു ജസ്റ്റിസ് ജി. ശിവരാജന് അന്തിമ തീരുമാനമെടുക്കും. ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന്റെ അഭിഭാഷകന് സി. ഹരികുമാറും ലോയേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രനുമാണ് അപേക്ഷ നല്‍കിയത്.
ജോസ് തെറ്റയില്‍ വിവാദത്തില്‍ ഉള്‍പ്പെട്ട നോബി അഗസ്റ്റിനെ വിസ്തരിക്കണമെന്ന് കക്ഷികളിലൊരാളായ ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ചു. 11 വരെ സമയം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: