തിരുവല്ല: ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന കേസില്‍ സ്ത്രീ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് പിടികൂടി. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി എഴുപതോളം മാലമോഷണ കേസുകളില്‍ പ്രതികളായ ആലപ്പുഴ താമരക്കുളം പച്ചക്കാട്ട് അമ്പാടിയില്‍ വീട്ടില്‍ പ്രദീപ് (ഉണ്ണി-33), ഇയാളുടെ അയല്‍വാസിയായ ഇടകണ്ടത്തില്‍ വീട്ടില്‍ രഞ്ചു (നമ്പോലന്-21), കായംകുളം കൃഷ്ണപുരം ആഞ്ഞിലുമൂട്ടില്‍ മിനി (കൊച്ചുമോള്-34) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
പ്രദീപും രഞ്ചുവും ചേര്‍ന്ന് ബൈക്കിലെത്തിയാണ് സ്ത്രീകളുടെ മാല കവരുന്നത്. പത്തനംതിട്ട ജില്ലയില്‍നിന്ന് മാത്രം പത്തിലേറെ സ്ത്രീകളുടെ മാല ഇവര്‍ ഇത്തരത്തില്‍ കവര്‍ന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മിനിയാണ് സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നത്.
തിരുവല്ല, കോയിപ്രം, കീഴ്വായ്പ്പൂര്, ആറന്മുള സ്റ്റേഷന് പരിധികളിലെ 12 കേസുകളാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടത്. മിനി മുഖേന കായംകുളത്തെ ജൂവലറിയില്‍ വിറ്റ 23.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു.
എറണാകുളത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്വാളിറ്റി കണ്ട്രോള് വിദ്യാര്‍ത്ഥിയാണ് രഞ്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ വീട്ടിലെത്തുന്ന രഞ്ചുവിനെ ഒപ്പംകൂട്ടിയാണ് പ്രദീപ് കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ഇതിനായി രണ്ടുപേരും ചേര്‍ന്ന് ബൈക്ക് വാങ്ങിയിരുന്നു. വഴിയാത്രക്കാരിയായ സ്ത്രീയുടെ മാല കവര്‍ന്ന് കടക്കുന്നതിനിടെ തോട്ടഭാഗത്തെ ബാങ്കിന്റെ സിസി ടിവിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യമാണ് അറസ്റ്റിന് വഴിതെളിച്ചത്.
101 പവന് സ്വര്‍ണം സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച പ്രദീപ് പതിനായിരം രൂപ പ്രതിമാസ വാടകയുള്ള അടൂരിലെ ഫഌറ്റിലാണ് താമസിച്ചിരുന്നത്. സമാനമായ കേസില്‍ 2008 ജൂലൈയിലാണ് പ്രദീപ് ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കുറത്തികാട് എന്നീ സ്റ്റേഷനുകളിലായി പതിനെട്ട് കേസുകളാണ് ഇയാളുടെ പേരില്‍ അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മൂന്നുമാസത്തിനുശേഷം ജയില്‍മോചിതനായ പ്രദീപ് 2015 ല്‍ വീണ്ടും കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര, ഓച്ചിറ, കൊല്ലം വെസ്റ്റ്, കുണ്ടറ, പുത്തൂര്‍, അടൂര്‍, ചവറ പൊലീസ് സ്റ്റേഷനുകളിലായി 28 കേസുകള്‍ തെളിയിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നോട്ടപുള്ളിയായതോടെയാണ് പത്തനംതിട്ടയിലേക്ക് ഇവര്‍ തട്ടകം മാറ്റിയത്.
വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാകേണ്ട ദിവസങ്ങള്‍ തന്നെയാണ് ഇയാള്‍ മാലപറിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായവും പ്രതികളെ കുടുക്കാന്‍ സഹായകരമായി. മോഷണം നടത്തുന്ന സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഓഫ് ആക്കി വെയ്ക്കുന്നതാണ് ഇവരുടെ രീതി.
പ്രതികളില്‍ നിന്നും ലഭിച്ച ബാഗില്‍ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കിന്റെ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റും മോഷണ ശേഷം മാറി ഉപയോഗിക്കുന്ന വസ്ത്രവും വിലകൂടിയ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി: ആര്.ചന്ദ്രശേഖരപിള്ള, തിരുവല്ല സിഐ: കെ.എ. വിദ്യാധരന്, എസ്ഐ: വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: