മലപ്പുറം: യുഡിഎഫിലെ പ്രധാനഘടകകക്ഷിയായ മുസ്ലിം ലീഗിനും മടുത്തു. കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതോടെ മുന്നണിയില്‍ തുടരുന്നത് ബുദ്ധിയല്ലെന്ന നിലപാടാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക്. സിപിഎം വിട്ട് ലീഗിലെത്തിയ പാര്‍ട്ടിയുടെ അഞ്ചാം മന്ത്രി മഞ്ഞളാംകുഴി അലി സിപിഐയില്‍ ചേരുമെന്ന് അറിയുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ ലീഗ്, കോണ്‍ഗ്രസുമായി അകലാന്‍ തുടങ്ങിയിരുന്നു. ലീഗിന്റെ വല്ല്യേട്ടന് മനോഭാവം അംഗീകരിക്കാന്‍ കോണ്‍ഗ്രസും തയ്യാറല്ല. ഇതുമൂലം മുന്നണി സംവിധാനം പ്രാദേശികതലത്തില്‍ തകര്‍ന്നടിഞ്ഞു. ഒത്തുപോകാനാകില്ലെന്ന നിലപാടിലാണ് ഇരുകൂട്ടരും. മുന്നണി വിടണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം ഗൗരവമായി ആലോചിക്കുന്നുണ്ട്.
എല്‍ഡിഎഫില്‍ ചേരാനുള്ള സാധ്യതകള്‍ ആരാഞ്ഞ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മലപ്പുറത്ത് കോ-മാ-ലീ സഖ്യം രൂപപ്പെട്ടിരുന്നു. ഇതില്‍ നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ എളുപ്പമാണ്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്ന നിലമ്പൂര്‍ ആര്യാടനില്‍ നിന്നു പിടിച്ചെടുക്കാന്‍ സിപിഎമ്മിനെ സഹായിച്ചത് ലീഗായിരുന്നു.
ലീഗ്-സിപിഎം ഇടപാടുകള്‍ക്ക് പിണറായി വിജയന്റെ ഉറ്റമിത്രം പി.വി. അബ്ദുള്‍വഹാബ് എംപി ഏറെ നാളായി ചുക്കാന്‍ പിടിക്കുന്നുണ്ട്.
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന് മഞ്ഞളാംകുഴി സിപിഐ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഫാന്‍സ് അസോസിയേഷന് രൂപീകരിച്ച് പാര്‍ട്ടി വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്ന അലി ലീഗിന് ബാധ്യതയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: