യുഡിഎഫ് വിട്ട് പുറത്തുവന്ന കേരളാ കോണ്‍ഗ്രസ് (എം), നിയമസഭയിലെ നിലപാടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പിന്തുടര്ന്നാല് മധ്യകേരളത്തില്‍ ഭരണമാറ്റങ്ങളുടെ വേലിയേറ്റമുണ്ടാകും. ചുരുക്കം ചിലയിടങ്ങളില്‍ കേരളാ കോണ്‍ഗ്രസിന് നഷ്ടം സംഭവിക്കാമെങ്കിലും കൂടുതല്‍ ക്ഷതം സംഭവിക്കുക കോണ്‍ഗ്രസിന്.
കോട്ടയം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് ഭരണം തന്നെ തകിടം മറിയും. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും, രണ്ട് നഗരസഭകളിലും, 37 ഗ്രാമപഞ്ചായത്തുകളിലും ഭരണമാറ്റത്തിനുള്ള സാധ്യതകള്‍ ഏറെ. ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളില്‍ കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായകം. 22 അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിലെ ആറ് പേര് ഉള്‍പ്പെടെ 14 പേരാണ് യുഡിഎഫിനുള്ളത്. എട്ടു പേര് എല്‍ഡിഎഫിലും.
അഞ്ച് നഗരസഭകളില്‍ ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരസഭാ ഭരണവും നഷ്ടമാകും. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളില്‍ 39 എണ്ണത്തിലാണ് യുഡിഎഫ് ഭരണം. ഇതില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളത് രണ്ടെണ്ണത്തില്‍ മാത്രം. കോട്ടയം ജില്ലയിലെ യുഡിഎഫ് ചെയര്മാന് സ്ഥാനം ഇതിനകം തന്നെ കേരളാ കോണ്‍ഗ്രസ് ഒഴിഞ്ഞു.
യുഡിഎഫിലെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത ഇടുക്കി ജില്ലയില്‍ നഷ്ടമാകുന്നത് രണ്ട് മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെ ഇരുപതിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ കോണ്‍ഗ്രസ് ഭരണം നേടിയെടുത്ത് മാണി വിഭാഗത്തിന്റെ പിന്തുണയിലാണ്. 52 ഗ്രാമപഞ്ചായത്തുകളില്‍ 28 എണ്ണത്തിലാണ് യുഡിഎഫ് അധികാരത്തിലുള്ളത്.
ഇവയില്‍ തന്നെ 18 സ്ഥലങ്ങളില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ യുഡിഎഫിന് അധികാരം നിലനിര്‍ത്താനാകില്ല. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടുക്കി, ഇളംദേശം എന്നിവിടങ്ങളില്‍ മാണി വിഭാഗത്തിന്റെ പിന്തുണ അനിവാര്യമാണ്. ഇതേ സാഹചര്യമാണ് 18 ഗ്രാമപഞ്ചായത്തുകളിലും.
പത്തനംതിട്ട ജില്ലയില്‍ യുഡിഎഫ് ഏകോപനസമിതി കണ്‍വീനര്‍ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് ആണ്. ഇവിടം മുതല്‍ അഴിച്ചുപണി വേണ്ടിവരും. രണ്ട് നഗരസഭകളിലും, നാല് വീതം ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും ഇരുപക്ഷത്തിനും സ്ഥാനനഷ്ടമുണ്ടാകും.
യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയില്‍ കോണ്‍ഗ്രസിന് പതിനൊന്നും കേരളാകോണ്‍ഗ്രസിന് പത്തും സിപിഎമ്മിന് എട്ടും കൗണ്‍സിലര്‍മാരുണ്ട്. പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയാണ് വൈസ് ചെയര്മാന് പദവിയിലുള്ളത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും ആണ് അംഗബലം. ഇതില്‍ രണ്ടുപേര്‍ മാണി വിഭാഗക്കാരാണ്. പത്തനംതിട്ടയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 60 ഇടങ്ങളില്‍ അധികാര കൈമാറ്റമുണ്ടാകും.
നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന് അധികാരം ലഭിച്ച ഇരിങ്ങാലക്കുട നഗരസഭയില്‍ പുതിയ സാഹചര്യത്തില്‍ ഭരണം പ്രതിസന്ധിയിലാകും. 19 സീറ്റ് വീതമാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ലഭിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് 17ഉം കേരളാ കോണ്‍ഗ്രസിന് രണ്ടും പ്രതിനിധികളാണുള്ളത്.
ബിജെപിക്ക് മൂന്ന് അംഗങ്ങളുണ്ട്. ഇവര്‍ വിട്ടുനിന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിന് ഭരണസാരഥ്യം ലഭിച്ചത്. കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുന്നതിനു മുന്‍പ് നഗരസഭാ ഭരണം സ്വയം വേണ്ടന്ന് വെച്ച് മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: