കൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള എ.പി. വര്‍ക്കി മിഷന് ആശുപത്രിയുടെ നഷ്ടം നികത്താന്‍ എതിര്‍പ്പ് അവഗണിച്ച് സഹകരണ ബാങ്കില്‍ നിന്നുള്ള പണസമാഹരണം തുടരുന്നു. എറണാകുളം ജില്ലയില്‍ ഇടതുപക്ഷ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് 10 കോടി ഓഹരിയെന്ന പേരില്‍ സമാഹരിക്കാനാണ് സിപിഎം പദ്ധതി. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ആശുപത്രിക്ക് സഹകാരികളുടെ പണം നല്‍കുന്നതിനെ ഘടകകക്ഷിയായ സിപിഐ എതിര്‍ത്തിരുന്നു.
ജില്ലയില്‍ നൂറ്റമ്പതോളം സഹകരണ ബാങ്കുകളില്‍ സിപിഎം നിയന്ത്രണത്തിലുള്ള ഭരണമാണ്. എന്നാല്‍, ഡയറക്ടര്‍ ബോര്‍ഡുകളില്‍ സിപിഐ അംഗങ്ങളുമുണ്ട്. ഈ വിഷയം അജണ്ട വച്ച് ചേര്‍ന്ന ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ സിപിഐ അംഗങ്ങള്‍ വിയോജനം രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടാതെ പ്രസിഡന്റുമാര്‍ നേരിട്ട് അഞ്ച് ലക്ഷവും, പത്തു ലക്ഷവും പാസാക്കി കൊടുക്കുകയാണ് ചെയ്യുന്നത്.
ആശുപത്രിക്ക് ഓഹരിയിനത്തില്‍ ലക്ഷങ്ങള്‍ നല്‍കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വിയോജനക്കുറിപ്പ് എഴുതാനും സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന എ.പി. വര്‍ക്കിയുടെ ഓര്‍മയ്ക്കാണ് പിറവം ആരക്കുന്നത്ത് ആശുപത്രി പണിതത്. ആശുപത്രിയോട് അനുബന്ധിച്ച് 30 ഏക്കറോളം റബ്ബര്‍ തോട്ടമുണ്ട്. അടുത്ത കാലംവരെ വിഎസ് പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഭരണം. എസ്. ശര്‍മ്മയായിരുന്നു ചെയര്മാന്.
എന്നാല്‍, ജില്ല പിണറായി പക്ഷം പിടിച്ചെടുത്തതോടെ ആശുപത്രിയുടെ നിയന്ത്രണം അവര്‍ക്കായി. അഴിമതി ആരോപണത്തിന്റെ പേരില്‍ ശര്‍മ്മക്ക് പുറത്തു പോകേണ്ടിവന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.എന്‍.സി. മോഹനനാണ് ഇപ്പോള്‍ ചെയര്മാന്. റബര്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയുടെ വരുമാനം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: