ഭോപ്പാല്‍: സ്വാതന്ത്രസമരത്തിന്റെ ഉജ്വല പ്രതീകമായ ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മനാട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര േമാദി ചരിത്രം രചിച്ചു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി മധ്യപ്രദേശിലെ അലിരാജ്പ്പൂരിലുള്ള ഭാഭ്രരയില് എത്തുന്നത്.
ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമരസേനാനികളുടെ മഹത്തായ ത്യാഗങ്ങള്‍ അനുസ്മരിക്കാന്‍ സംഘടിപ്പിക്കുന്ന ആസാദി 70 സാല് യാദ് കരോ ഖുര്‍ബാനി പരിപാടിയുടെ ഉദ്ഘാടനമായിരുന്നു മോദിയുടെ പരിപാടി.
75 വര്‍ഷം മുന്‍പ് ആഗസ്റ്റ് എട്ടിന് ബ്രിട്ടീഷുകാരോട് ഭാരതം വിടാന്‍ മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടു. നമുക്ക് സ്വാതന്ത്ര്യം നല്കിയ അവരെ ഓര്‍ക്കാന്‍ ഉചിതമായ സമയമാണിത്.- മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ജീവന് ബലിയര്‍പ്പിച്ചവരാണ് അവര്‍. നമ്മില്‍ മിക്കവരും സ്വതന്ത്ര ഭാരതത്തിലാണ് ജനിച്ചത്.
അതിനാല്‍ ജീവന് ബലിയര്‍പ്പിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും രാജ്യത്തിനു വേണ്ടി ജീവിക്കാനുള്ള ബഹുമതിയെങ്കിലും നമുക്ക് ലഭിച്ചല്ലോ- പ്രധാനമന്ത്രി പറഞ്ഞു. അലിരാജ്പ്പൂരിലെ ആസാദ് സ്മാരകത്തില്‍ (ആസാദ് കുടിയ) എത്തിയ അദ്ദേഹം ആസാദിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഭാബ്ര ഗ്രാമത്തിന്റെ പേര് ശിവരാജ് സിങ്ങ് ചൗഹാന് സര്‍ക്കാര്‍ ചന്ദ്രശേഖര്‍ ആസാദ് നഗര്‍ എന്നാക്കി മാറ്റിയിരുന്നു. മോദിക്കൊപ്പം മുഖ്യമന്ത്രി ചൗഹാനും ഉണ്ടായിരുന്നു.
ആസാദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദര്‍ശനവും അദ്ദേഹം കണ്ടു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ കാകോരി സന്ദര്‍ശിച്ചു. ചന്ദ്രശേഖര്‍ ആസാദ്, രാമപ്രസാദ് ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്, രാജേന്ദ്ര ലാഹിരി, സചീന്ദ്ര ബക്ഷി, കേശവ് ചക്രവര്‍ത്തി, മന്മഥ നാഥ ഗുപ്ത, മുരാരി ലാല്‍ ഖന്ന, മുകുന്ദി ലാല്‍, ബന്‍വാരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍, ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലക്നോക്കു സമീപം ട്രെയിന്‍ കൊള്ളയടിച്ച സ്ഥലമാണ് കാകോരി.
കാകോരി ഗൂഡാലോചന സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാനമായ അധ്യായമാണ്. 1925 ആഗസ്റ്റ് ഒന്‍പതിനായിരുന്നു സംഭവം. വനവാസികള്‍ക്കിടയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന ബിര്‍സ മുണ്ടയെന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ഝാര്‍ഖണ്ഡിലെ ജന്മസ്ഥലവും അഷ്ഫാക്കുള്ള ഖാന്റെ യുപിയിലെ ജന്മസ്ഥലവും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശിച്ചു. ആന്‍ഡമാനിലെ കാലാപാനിയെന്ന കുപ്രശസ്തമായ സെല്ലുലാര്‍ ജെയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും പഞ്ചാബിലെ അമൃതസറിലുള്ള ജാലിയന്‍വാലാബാഗ് അരുണ്‍ ജെയ്റ്റ്ലിയും സന്ദര്‍ശിച്ചു.
വനിതാ മന്ത്രിമാര്‍ സൈനികരെ രാഖി ബന്ധിക്കും
സ്വാതന്ത്യ സമര സ്മരണകളുടെ ഭാഗമായി ആഗസ്റ്റ് 18ന് കേന്ദ്രത്തിലെ വനിതാ മന്ത്രിമാര്‍ അതിര്‍ത്തിയില്‍ എത്തി സൈനികര്‍ക്ക് രാഖി ബന്ധിക്കും.
എല്ലാ ഭാരതീയരും കശ്മീരിനെ സ്നേഹിക്കുന്നു: പ്രധാനമന്ത്രി
ന്യൂദല്‍ഹി: എല്ലാ ഭാരതീയരും കശ്മീരിനെ സ്നേഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിലെ എല്ലാ പൗരന്മാരും ആസ്വദിക്കുന്ന സ്വാതന്ത്ര്യം കശ്മീരികള്‍ക്കും കൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അലിരാജ്പൂരിലെ സ്മൃതി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ആളുകളെ വഴിതെറ്റിക്കുന്ന ചിലരാണ് കശ്മീര്‍ താഴ്വരയില് സംഘര്‍ഷമുണ്ടാക്കുന്നത്. അവിടെ സാധാരണ നില കൈവരിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ലാപ്ടോപ്പുകളും ക്രിക്കറ്റ് ബാറ്റുകളും ഏന്തേണ്ട കശ്മീരി കുട്ടികളുടെ കൈകളില്‍ കല്ലുകള്‍ കാണുമ്പോള്‍ ദുഃഖം തോന്നുന്നു. കശ്മീരി യുവാക്കളുടെ ശോഭനമായ ഭാവി ഭാരതത്തിന്റെ ആവശ്യമാണ്.
ജീവിതത്തിന്റെ നന്മയ്ക്കായി എന്തൊക്കെയാണോ കശ്മീരികള്‍ക്ക് ആവശ്യം അതെല്ലാം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്.
ജനാധിപത്യത്തില്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ചകളടക്കം പല മാര്‍ഗ്ഗങ്ങളുണ്ട്. അടല്‍ ബിഹാരി വാജ്പേയിയുടെ മനുഷ്യത്വം, ജനാധിപത്യം, കശ്മീരിത്വം എന്ന മുദ്രാവാക്യം തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റേതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: