ആലപ്പുഴ: തിരുവനന്തപുരത്തെ എടിഎം കൗണ്ടറുകളില്‍ നിന്ന് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പു നടത്തിയ സംഭവം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആലപ്പുഴ നഗരത്തിലെ എടിഎം കൗണ്ടറില്‍ നിന്ന് 11 ലക്ഷം തട്ടിയെടുത്ത സംഭവം വിസ്മൃതിയില്‍.
സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിച്ചുള്ള വ്യത്യസ്തമായ കവര്‍ച്ചയായിരുന്നു ഫെഡറല്‍ ബാങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ എടിഎം കൗണ്ടറില്‍ നടന്നത്. 2009 മാര്‍ച്ച് 21ന് നട്ടുച്ചയ്ക്ക് നടന്ന കവര്‍ച്ചയില്‍ നഷ്ടമായത് 11 ലക്ഷം രൂപ. കൗണ്ടര്‍ കുത്തിത്തുറക്കാതെ നടന്ന മോഷണം സാങ്കേതിക വൈദഗ്ദ്ധ്യം ഉള്ളവരാണ് ചെയ്തതെന്ന് വ്യക്തമായിരുന്നുവെങ്കിലും അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഇവരെ കസ്റ്റഡിയിലെടുത്ത് നുണപരിശോധന അടക്കം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ബാങ്ക് ജീവനക്കാരുടെ സഹായം കവര്‍ച്ചാ സംഘത്തിന് ലഭിച്ചിട്ടുണ്ടാകുമെന്ന് സംശയം ഉയര്‍ന്നിരുന്നെങ്കിലും ആ ദിശയില്‍ അന്വേഷണം നടന്നില്ല.
ഇതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എടിഎം കവര്‍ച്ചകളിലും കവര്‍ച്ചാശ്രമങ്ങളിലും ക്യാമറാ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ അതും ഉണ്ടായില്ല. ഫെഡറല്‍ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദം ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ പോലീസും അന്വേഷണം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: