ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഗള്‍ഫില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞു. എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പ്രധാന കാരണം. ആയിരക്കണക്കിന് ഭാരതീയര്‍ക്ക് ജോലി നഷ്ടമാകുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ അവിടെ നിന്നുള്ള വരുമാനം 2.2 ശതമാനമാണ് കുറഞ്ഞത്. 2014ല്‍ വരുമാനം 7,000 കോടി ഡോളര്‍. 2015ല്‍ ഇത് 6,900 കോടിയായെന്ന് ലോക ബാങ്ക് കണക്ക്.
ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയാണ് ഭാരതത്തിന്റെ പ്രധാന വരുമാന സ്രോതസ്, മൊത്തം ഗള്‍ഫ് വരുമാനത്തിന്റെ 38.7%. രണ്ടാമത് സൗദി, 28.2 %. എണ്ണവില കുറഞ്ഞ നിലയില്‍ തുടര്‍ന്നാല്‍ ഗള്‍ഫ് വരുമാനം വീണ്ടും ഇടിയും.
ഗള്‍ഫില്‍, നിതാഖാത് നിയമം കൂടുതല്‍ ശക്തമാക്കുന്നു. ഇത് ആയിരക്കണക്കിന് ഭാരതീയരെ ബാധിക്കും. ഇവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നു മാത്രമല്ല, പുതിയ നിയമനങ്ങളും വന്‍തോതില്‍ കുറയും. ഇവ ബാധിക്കുക കൂടുതലും മലയാളികളെ. പുതിയ വെല്ലുവിളികളും അവിടെ വിദേശീയര്‍ നേരിടുന്നു. വ്യക്തികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സൗദിയില്‍ നീക്കമാരംഭിച്ചു. ഗള്‍ഫിലേക്കുള്ള കയറ്റുമതി 2014നെ അപേക്ഷിച്ച് 2015ല്‍ 18.7 ശതമാനം കുറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ 20 ലക്ഷത്തിലെറെ മലയാളികളുണ്ട്. കഴിഞ്ഞ വര്‍ഷമൊടുവില്‍ തുടങ്ങിയ പ്രതിസന്ധി രൂക്ഷമായ അവസ്ഥയിലാണിപ്പോള്‍. നൂറുകണക്കിനുപേരാണ് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നത്. യുഎഇ, സൗദി, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്റിന് എന്നിവിടങ്ങളില്‍ നിന്നെല്ലാം മടങ്ങിവരവ് രൂക്ഷം.
എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് മിക്ക രാജ്യങ്ങളും ചെലവു ചുരുക്കിത്തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. സൗദിയാണ് ആദ്യം തുടങ്ങിയത്. 2016ലെ ബജറ്റില്‍ ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചു. കമ്മി 15 ശതമാനത്തില്‍ ഒതുക്കാനായിരുന്നു തീവ്രശ്രമം. മറ്റു രാജ്യങ്ങളും പിന്തുടര്ന്നു. കെട്ടിടം പണികള്‍ നിര്‍ത്തി. സബ്സിഡികള്‍ കുറച്ചു. നികുതി വല വിപുലപ്പെടുത്തി.
ശമ്പളവും അലവന്‍സുകളും വെട്ടിക്കുറച്ചു. ഇന്‍ക്രിമെന്റുകള്‍ തടഞ്ഞുവച്ചു. ചില സ്ഥാപനങ്ങള്‍ പൂട്ടി. ജീവനക്കാരുടെ എണ്ണം കുറച്ചു. എണ്ണക്കമ്പനികളും ബാങ്കുകളും ഷിപ്പിങ് കമ്പനികളുമാണ് ജീവനക്കാരെ കുറച്ചത്.
ഗള്‍ഫില്‍ 2013ല്‍ മൊത്തം 8,17,000 പേരാണ് ഉണ്ടായിരുന്നത്. 2014ല്‍ 8,05,000 ആയി കുറഞ്ഞു. 2015ല്‍ ഇത് 7,81,000 ആയി വീണ്ടും കുറഞ്ഞു.
ഗള്‍ഫ് വരുമാനം കുറഞ്ഞതും ഗള്‍ഫ് മലയാളികള്‍ക്ക് ജോലിയില്ലാതായിത്തുടങ്ങിയതും കേരളത്തെ വല്ലാതെ ബാധിച്ചു കഴിഞ്ഞു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം ഉദാഹരണം. ഭൂമി വില്‍പ്പന കുറഞ്ഞു. അത്യാവശ്യ ഭൂമിയിടപാടുകളല്ലാതെ ഒന്നും നടക്കുന്നില്ല.
പ്രവാസിമലയാളികളുടെ മടങ്ങിവരവ് ഉണ്ടാക്കുന്ന പ്രശ്നവും ചെറുതായിരിക്കില്ല. കേരളത്തില്‍ വരുന്നതോടെ ഇവര്‍ പൂര്‍ണ്ണമായും തൊഴില്‍രഹിതരാകും. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇങ്ങനെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കു പുറമേ തൊഴില്‍ നഷ്ടപ്പെട്ടവര്‍ കൂടി വന്നടിയുമ്പോഴുള്ള അവസ്ഥ ദയനീയമാകും. സാമാന്യം ഭേദപ്പെട്ട നിലയില്‍ ജീവിച്ച കുടുംബങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാകും.
പ്രതീക്ഷ കെടുന്നില്ല; മടങ്ങിവരാന്‍ മടി
റിയാദ്: മാസങ്ങളായി ശമ്പളം ലഭിച്ചിട്ട്, ഭക്ഷത്തിനു പോലും ബുദ്ധിമുട്ട്. അത്രമേല്‍ കഷ്ടത്തിലായിട്ടും, വിമാനം സൗജന്യമായി നല്‍കിയിട്ടും പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ മടി. എല്ലാം ഉടന്‍ ശരിയാകുമെന്ന പ്രതീക്ഷയാണ് കാരണം. ഓഗര്‍ കമ്പനിയിലെ നൂറു പേര് മാത്രമാണ് കേരളത്തിലേക്ക് മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പണി പോയത് പതിനായിരത്തിലേറെ പേര്‍ക്കും.
മാസങ്ങളായുള്ള ശമ്പളക്കുടിശിക ലഭിക്കാനുണ്ട്, വര്‍ഷങ്ങളായി ജോലി ചെയ്ത് മിച്ചംപിടിച്ച ആനുകൂല്യങ്ങള്‍ വേണം, ചില്ലറ നിക്ഷേപങ്ങളുണ്ട്. മടങ്ങിയാല്‍ സ്വന്തമായി ഉണ്ടാക്കിയതെല്ലാം അവിടെ നഷ്പ്പെടും. എങ്ങനെയെങ്കിലും അവ ലഭിച്ചാല്‍ മടങ്ങാമെന്നാണ് എല്ലാവരുടേയും ചിന്ത. മടങ്ങിയാല്‍ മൂന്നു മാസം കഴിയാതെ വീണ്ടും അവിടേക്ക് പ്രവേശനവുമില്ല. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.
നാട്ടില്‍ ചെന്നാലും പണിയില്ല, വരുമാനമില്ല. വീട്ടുകാരുടെ സങ്കടവും കഷ്ടപ്പാടും കാണണം. അവര്‍ക്കും ബാധ്യതയായാലോ. മിസൈലുകളും ബോംബുകളും വര്‍ഷിക്കുന്ന യെമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നു പോലും മടങ്ങാന്‍ മടിക്കുകയായിരുന്നു മലയാളികള്‍. കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിമാനങ്ങളില്‍ മടങ്ങാന്‍ വിസമ്മതിച്ച് വെടിയുണ്ടകള്‍ക്ക് നടുവില്‍ കഴിയുന്നവര്‍ ഇപ്പോഴുമുണ്ട്.
വിദേശമലയാളികളുടെ നിക്ഷേപം
തിരുവനന്തപുരം: പ്രവാസികളുടെ കേരളത്തിലേക്കുള്ള നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 2014ല്‍ നിക്ഷേപം 93,884 കോടി. 2015ല്‍ ഒരു ലക്ഷത്തിനു മുകളിലെത്തി. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം മൂന്നു ലക്ഷം കോടി രൂപ. അതിന്റെ മൂന്നിലൊന്നും വിദേശമലയാളികളുടെ സംഭാവന.
യുഎഇ 1,42,550
സൗദി 76,210
ഖത്തര്‍ 20,840
ബഹറിന്‍ 6,900
ഗള്‍ഫ് മലയാളികള്‍
(മൊത്തം 20.33 ലക്ഷം)
യുഎഇ 8.87 (ലക്ഷം)
സൗദി അറേബ്യ 5.15
കുവൈറ്റ് 1.81
ഒമാന്‍ 1.86
ഖത്തര്‍ 1.04
ബഹറിന്‍ 1.46
പ്രതികരിക്കാൻ ഇവിടെ എഴുതുക: