മുണ്ടക്കയം: ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പേടിസ്വപ്നമായി ദേശീയപാത 183 ല്‍ ചിറ്റടിയ്ക്കും 31ാം മൈലിനും ഇടയ്ക്കുള്ള വളവുകള്‍. കൊടും വളവുകളില്‍ റോഡില്‍ നിരന്ന മെറ്റലുകള്‍ മറ്റ് വാഹനയാത്രക്കാര്‍ക്കും കാല് നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാണ്. റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ദേശീയപാതവിഭാഗം മാസങ്ങള്‍ക്ക് മുമ്പ് നിരത്തിയതാണ് മെറ്റല്‍. മാസങ്ങള്‍ കഴിഞ്ഞതോടെ മെറ്റല്‍ ഇളകി റോഡിലാകെ ചിതറിക്കിടക്കുകയാണ്.
വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെറ്റലുകള്‍ തെറിച്ച് കാല്‍നടയാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണയാണ്. ഇതിനിടയില്‍ വലിയ കരിങ്കല്‍ കഷണങ്ങളും റോഡിലുണ്ട്. പാതയില്‍ മറ്റിടങ്ങളില്‍ ടൈല്‍ പതിക്കലും കോണ്‍ക്രീറ്റിങ്ങും മുറയ്ക്ക് നടക്കുമ്പോഴും മേഖലയിലെ പണികള്‍ മാത്രം നിര്‍ത്തിവച്ചിരിക്കുന്നതിന്റെ കാരണം ദുരൂഹമാണ്. പാരാതി രൂക്ഷമാകുമ്പോള്‍ ജോലിക്കാരെത്തി റോഡില്‍ ചിതറിയ മെറ്റലുകള്‍ വശങ്ങളിലേക്ക് നീക്കിയിടും. വലിയവാഹനങ്ങള്‍ ഏതെങ്കിലും ഒന്നു വശങ്ങളില് കയറിയാല്‍ വീണ്ടും പഴയപടിയാകും. രാത്രി സമയത്ത് വരുന്ന വാഹനങ്ങള്‍ റോഡിലെ മെറ്റലില്‍ കയറി നിയന്ത്രണം വിടുന്നത് പതിവാണെന്ന് റോഡിന്റെ വശങ്ങളിലുള്ളവര്‍ പറയുന്നു. ലേറിയും ബസും പോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ച് മുറ്റത്തുവരെ എത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
മേഖലയില്‍ അപകടകരമായ രീതിയില്‍ മെറ്റലുകള്‍ ഇളകിത്തെറിച്ച് റോഡില്‍ കിടന്നിട്ടും തുടരുന്ന അധികൃതരുടെ നിസംഗതയില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: