പൊന്‍കുന്നം: തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ജന്മാഷ്ടമിസദ്യക്ക് ചേനപ്പാടി ഗ്രാമത്തിന്റെ പാളത്തൈര് സമര്‍പ്പണം 22ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ തയ്യാറാക്കിയ തൈരും ചേനപ്പാടിയിലെ ഭക്തര്‍ സമര്‍പ്പിക്കുന്ന തൈരും ചേര്‍ത്ത് ആയിരം ലിറ്റര്‍ തൈരാണ് ഘോഷയാത്രയായി കൊണ്ടുപോകുന്നത്. പ്രാചീനകാലത്ത് ചേനപ്പാടിയില്‍ നിന്ന് പാളപ്പാത്രങ്ങളില്‍ ആറന്മുളയ്ക്ക് തൈര് കൊണ്ടുപോയിരുന്നതിന്റെ ഓര്‍മ്മയില്‍ പാളകളില്‍ തയ്യാറാക്കിയ തൈരും കൊണ്ടുപോകും. ചേനപ്പാടി ഇളംങ്കാവ് ഭഗവതി ക്ഷേത്രം, ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവി ക്ഷേത്രം, കുറ്റിക്കാട്ട് കാവ് ദേവി ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കണ്ണംപള്ളി ഭഗവതി ക്ഷേത്രം, കിഴക്കേക്കര ഭഗവതി ക്ഷേത്രം, ശ്രീ മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളില്‍ വഴിപാട് നടത്തി ചേനപ്പാടി എസ്എന്‍ഡിപിയോഗം, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കത്തോട് ഭജന സമിതി തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഘോഷയാത്ര.
കിഴക്കേക്കര ദേവിക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്കുന്ന പാളത്തൈര് 22ന് രാവിലെ 8ന് സമിതി അംഗങ്ങള്‍ ഏറ്റുവാങ്ങും. ഘോഷയാത്ര വാഴൂര്‍ തീര്ത്ഥപാദാശ്രമകാര്യദര്ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാ ദേവി അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യ രക്ഷാധികാരിയായി ശ്രീ പാര്‍ത്ഥസാരഥി ഭക്തജന സമിതിയാണ് നേതൃത്വം നല്‍കുന്നത്.
പത്രസമ്മേളനത്തില്‍ രക്ഷാധികാരി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമി, പ്രസിഡന്റ് കെ.കെ.രാജപ്പന്, സെക്രട്ടറി ജയകൃഷ്ണന് കുറ്റിക്കാട്ട്, ട്രഷറര്‍ അഭിലാഷ് പടത്തിയാനിക്കല്‍, ശ്രീജേഷ് പൂവത്താഴത്ത്, ശശിധരന് നായര്‍ ഹരിവിഹാര്‍, കരുണാകരന്‍പിള്ള പിച്ചനാട്ട്, വിജയകുമാര്‍ നടുവിലാത്ത്, സോമന് കാരപ്ലാക്കല്‍, ശ്യാംകുമാര്‍ മന്നത്താനില്‍, സി.പി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: