തിരുവനന്തപുരം : തലസ്ഥാനത്തെ എടിഎം കൗണ്ടര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമായി നടത്തുന്നതിന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറ, ദക്ഷിണ മേഖല എഡിജിപി ഡോ.ബി.സന്ധ്യ എന്നിവ
ര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
എടിഎം കവര്‍ച്ചക്ക് പിന്നില്‍ റൊമാനിയന്‍ സ്വദേശികളായ ഗബ്രിയേല്‍ മരിയന്‍, ബോഗ് ബീന്‍ ഫ്ളോറിയന്‍, കോണ്സ്റ്റാന്റിന് എന്നിവരാണെന്ന് പോലീസ് കണ്ടെത്തി. ഇതില്‍ ഗബ്രിയേല്‍ മുംബൈ പോലീസിന്റെ പിടിയിലായതായും സൂചനയുണ്ട്. ഹൈടെക് സെല്‍, സൈബര്‍ ഡോം എന്നിവയ്ക്ക് പുറമേ സി-ഡാക് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ഏജന്‍സികളുടെ സഹായവും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള അന്വേഷണത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം പ്രതികളെന്നു സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മറ്റു വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ എടിഎം കൗണ്ടറിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്. ഇവര്‍ തലസ്ഥാനത്ത് താമസിച്ച നക്ഷത്രഹോട്ടലില്‍ നിന്നും ലഭ്യമായ സി ഫോമില്‍ നിന്നാണ് പേരുവിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ തലസ്ഥാനത്ത് യാത്ര ചെയ്യാനുപയോഗിച്ച രണ്ടു ബൈക്കുകളും മൂന്നു ഹെല്‍മറ്റും കണ്ടെടുത്തു. വിനോദസഞ്ചാരികള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഹോട്ടലില്‍ റൂമെടുത്തത്. അന്താരാഷ്ട്ര ബന്ധമുള്ള കേസായതിനാല്‍ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് അവരുടെ സഹായവും തേടിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 40 പരാതികള്‍ കിട്ടിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം വിവരങ്ങള്‍ സൈബര്‍ഡോമിന് കൈമാറിയിട്ടുണ്ട്. അതേസമയം കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. എസ്എംഎസ് അലര്‍ട്ട് സംവിധാനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പണമിടപാട് സംബന്ധിച്ച ഫോണ്‍സന്ദേശം ലഭിക്കുക. ഈ സേവനം പ്രയോജനപ്പെടുത്താത്തവര്‍ നിരവധിയുണ്ട്. ഇന്നലെ എഡിജിപി ഡോ. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ പരിശോധന നടത്തി. ഇവിടെയാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചിരുന്നത്. വ്യാജ എടിഎമ്മുകള്‍ ഉണ്ടാക്കി പണം കവര്‍ന്നത് മുംബൈയില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ മുംബൈകേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി പ്രത്യേകസംഘം ഉടന്‍ യാത്രതിരിക്കും. മുംബൈ പോലീസും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കേരളത്തിലെ എടിഎം ഉപഭോക്താക്കളുടെ ആശങ്ക നീക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: