റിയോ: നീന്തല്‍കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈ ഇനത്തില്‍ സ്വര്‍ണ നേട്ടം കൈവരിച്ചതോടെ ഫെല്‍പ്സ് കുറിച്ചത് ഒളിമ്പിക്സില്‍ തന്റെ 20-ാം സ്വര്‍ണം. റിയോയില്‍ ഫെല്‍പ്സ് നേടുന്ന രണ്ടാമത്തെ സ്വര്‍ണ നേട്ടം.
200 മീറ്റര്‍ ഫ്ളൈ ഇനത്തിലെ യോഗ്യതാ മത്സരങ്ങളില്‍ ഫെല്‍പ്സ് ഒന്നാം സ്ഥാനത്തായിരുന്നില്ല. എന്നാല്‍ ഫെനലില്‍ നീന്തല്‍ കുളത്തില്‍ തന്റെ മോധാവിത്വം ഫെല്‍പ്സ് തിരിച്ചുപിടിച്ചു.
പതിനഞ്ചാം വയസില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തുടങ്ങിയ ഫെല്‍പ്സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ്. 2000ലെ സിഡ്നി ഒളിമ്പിക്സില്‍ അഞ്ചാം സ്ഥാനവുമായാണ് ഫെല്‍പ്സ് മടങ്ങിയതെങ്കില്‍ നാലു വര്‍ഷം കഴിഞ്ഞ് ഏതന്‍സിലെത്തിയപ്പോള്‍ ആറ് സ്വര്‍ണ്ണവും രണ്ട് വെങ്കലവും കരസ്ഥമാക്കിയാണ് മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് 2008ലെ ബീജിങ് ഒളിമ്പിക്സില്‍ പങ്കെടുത്ത എട്ടിനങ്ങളില്‍ എട്ടിലും സ്വര്‍ണ്ണം നേടി ഫെല്‍പ്സ് ലോകത്തെ ഞെട്ടിച്ചപ്പോള്‍ അതില്‍ ഏഴെണ്ണവും ലോക റെക്കോര്‍ഡും ഒരെണ്ണം ഒളിമ്പിക് റെക്കോര്‍ഡുമായിരുന്നു.
കഴിഞ്ഞതവണത്തെ ലണ്ടന്‍ ഒളിമ്പിക്സില്‍ നാലു സ്വര്‍ണ്ണവും രണ്ട് വെള്ളിയും കൂടി അദ്ദേഹം സ്വന്തമാക്കി. ലണ്ടന്‍ ഒളിമ്പിക്സിന് പിന്നാലെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഫെല്‍പ്സ് ആരാധകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിയോയിലെത്തിയത്. റിയോയില്‍ ആദ്യം പങ്കെടുത്ത 4×100 മീറ്ററിലും സ്വര്‍ണ്ണം ഫെല്പ്സിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: