മുംബൈ: കിഡ്നി റാക്കറ്റുമായി ബന്ധപ്പെട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ആശുപത്രിയിലെ സിഇഒയും ഡയറക്ടറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അനധികൃതമായി കിഡ്നി വില്‍പ്പന നടത്തിയെന്നും കിഡ്നി മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവര്‍ അറസ്റ്റിലായത്.
മുംബൈയിലെ ഡോ. എല്‍എച്ച് ഹിരാണാനന്ദനി ആശുപത്രി സിഇഒ ഡോ. സുജിത് ചാറ്റര്‍ജി, ഡയറക്ടര്‍ ഡോ. അനുരാഗ് നായിക്, ഡോ. മുകേഷ് സേത്, ഡോ. മുകേഷ് ഷാ, ഡോ.പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ അനധികൃതമായി കിഡ്നി വില്‍പ്പന നടത്തുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രോഗികള്‍ അറിയാതെയാണ് ഇവര്‍ കിഡ്നികള്‍ ശസ്ത്രക്രിയ ചെയ്തെടുക്കുന്നത്. വ്യാജ രേഖകളില്‍ ഒപ്പിടീച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ മാസം ഏഴ് പേര് കിഡ്നി വില്‍പ്പന നടത്തിയതിന് അറസ്റ്റിലായിരുന്നു.
25 മുതല്‍ 30 ലക്ഷം രൂപ വരെ വിലക്ക് കിഡ്നി ആവശ്യക്കാര്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറുന്ന സ്ഥിതിയാണ് ആശുപത്രിയില്‍ നടന്നിരുന്നത്.ഇതില്‍ ഇടനിലക്കാരായി നില്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷത്തോളം രൂപ കമീഷന് ലഭിക്കും. സമാനരീതിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് നിയമവിരുദ്ധ കിഡ്നി ദാനങ്ങള്‍ നടന്നതായും പോലീസ് വ്യക്തമാക്കുന്നു.
കിഡ്നി റാക്കറ്റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. അവയവദാനത്തിന്റെ നിയമങ്ങള്‍ പ്രതികള്‍ കൃത്യമായി പാലിച്ചില്ലെന്ന് പോലീസ് പറയുന്നു. പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: