കൊച്ചി: പനമ്പിള്ളി നഗര്‍ ഹൗസിങ് കോളനിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്ളാറ്റുകളില്‍ നിന്നും മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍ കനാലിലേയ്ക്ക് ഒഴുക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശിയാണ് നഗരസഭയ്ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സെക്രട്ടറിയും നഗരസഭ സെക്രട്ടറിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 19ന് രാവിലെ 11ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ സമര്‍പ്പിക്കണം. തൗണ്ടയില്‍ പ്രദേശ് ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി കണ്‍വീനര്‍ ജോസഫ് ഷെല്ലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ മാലിന്യ സംസ്കരണത്തിന് സംവിധാനം വേണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ഹൗസിംഗ് ബോര്‍ഡ് വീടുകളില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്വീവെജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍ബന്ധമാണ്. തുറന്ന കാനകള്‍ നഗരസഭ സ്ലാബിട്ട് മൂടണം. മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ കാനയിലേക്ക് ഒഴുക്കാതിരിക്കാന്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: