ന്യൂദല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം കഴിഞ്ഞാലുടന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. കോഴിക്കോട് നിന്നും കോയമ്പത്തൂര്‍-ബോംബെ വഴി ദല്‍ഹിയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് പുനരാംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്കി. മന്ത്രിയെ സന്ദര്‍ശിച്ച മലബാര്‍ മേഖലയില്‍ നിന്നുള്ള ഉറപ്പ് ലഭിച്ചത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് റിച്ചാര്‍ഡ് ഹെ എംപി മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തത് പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കിയെന്ന് എം.പിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹജ്ജ് തീര്‍ത്ഥാടകരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലര്‍ക്കും ഇതുമൂലം കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍ താത്ക്കാലികമായി വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കണം. വിമാനത്താവള വികസനം പൂര്‍ത്തിയാക്കിയ ശേഷം വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കാമെന്ന് മന്ത്രി എം.പിമാരെ അറിയിക്കുകയായിരുന്നു.
വിമാനത്താവള റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാമെന്നും അശോക് ഗജപതി രാജു അറിയിച്ചു. രണ്ടാം ഘട്ട റണ്‍വേ വികസനത്തിന് 248 ഏക്കര്‍ ഭൂമിയും, രണ്ടാം ആഗമന ടെര്‍മിനലിനും പാര്‍ക്കിങ് ബേയ്ക്കും 137 ഏക്കര്‍ ഭൂമിയുമാണ് ആവശ്യമായുള്ളത്. നിലവില്‍ റണ്‍വേയുടെ നീളം 9000 അടിയാണ്. ഇത് 14000 അടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും വിമാനത്താവളം നേരിടുന്ന വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുടെ ഇടപെടല്‍ സഹായകരമാകുമെന്നും കോഴിക്കോട് എം.പി എം.കെ.രാഘവന് പറഞ്ഞു. എം.പിമാരായ ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ.രാഘവന്, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: