ഇടുക്കി: ആറു മാസത്തിനിടെ, കോടികള്‍ മുടക്കി വാങ്ങിയ 460 പുതിയ ബസുകള്‍ കെഎസ്ആര്‍ടിസിയുടെ അഞ്ചു ഡിപ്പോകളിലായി വെയിലും മഴയുമേറ്റ് നശിക്കുന്നു. ബോഡി നിര്‍മ്മാണം വൈകുന്നതാണ് കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് ഈ അശ്രദ്ധ.പാപ്പനംകോട്, ആലുവ, എടപ്പാള്‍, കോഴിക്കോട്, മാവേലിക്കര വര്‍ക്ക്ഷോപ്പുകളില്‍ കിടക്കുന്ന പല ഷാസികളും തുരുമ്പിച്ച് ബാറ്ററിയും ടയറും പൊട്ടി.
ഇവ ബിഎസ്-3 വിഭാഗത്തില്‍പ്പെട്ടവയാണ്. നവംബര്‍ 31ന് മുന്‍പ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആക്രിയാക്കേണ്ടിവരും. സ്പെയര്‍പാര്‍ട്സും അലുമിനിയം ഷീറ്റും ഇല്ലാത്തതാണ്് ബോഡി നിര്‍മ്മാണം ഇഴയാന്‍ കാരണം. അഞ്ച് വര്‍ക്ക്ഷോപ്പുകളിലും ദിവസേന ആറ് ബസുകള്‍ ഇറക്കാനുള്ള സംവിധാനമുണ്ട്. ജീവനക്കാര്‍ ഓവര്‍ ടൈം ചെയ്താല്‍ നവംബര്‍ 31ന് മുന്‍പ് എല്ലാത്തിനും ബോഡി പിടിപ്പിക്കാം.
പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ ബോഡി നിര്‍മ്മാണ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാനുള്ള നീക്കവുമുണ്ട്. സിപിഎമ്മിനോട് ആഭിമുഖ്യമുള്ള യൂണിയനുകള്‍ മൗനം പാലിക്കുകയാണ്.
പുതിയ ബസുകള്‍ എത്താത്തതിനെത്തുടര്‍ന്ന് 150 എക്സ്പ്രസ് ഷെഡ്യൂളുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം-പഴനി, തിരുവനന്തപുരം-മൂന്നാര്‍, തിരുവനന്തപുരം-മാട്ടുപ്പെട്ടി, എറണാകുളം-കന്യാകുമാരി,തിരുവനന്തപുരം- കോയമ്പത്തൂര്‍ എന്നിങ്ങനെയുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ബോഡി നിര്‍മ്മാണം നിലച്ചതിനാല്‍ 800 ജീവനക്കാര്‍ക്കാണ് ജോലി പ്രശ്നമുണ്ടായിരുന്നതെന്ന് കെഎസ്റ്റി എംപ്ലോയിസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: