കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി 40-ാം സംസ്ഥാന വാര്‍ഷികോത്സവത്തിന് കോഴിക്കോട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനും ജന്മഭൂമി മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അനൂപ് കുന്നത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
12, 13, 14 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ കൃഷി, സംസ്കൃതി, വികസനം എന്നീ വിഷയത്തില്‍ വിശദ ചര്‍ച്ചകള്‍ നടക്കും. തളി സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ 13 ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങില്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ഗജേന്ദ്രസിങ് ചൗഹാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷ പി. വത്സല അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ഡോ, എം.ജി.എസ് നാരായണന്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എസ്. രമേശന് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രൊഫ. കെ. പി. ശശിധരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും.
രാവിലെ 11 ന് കൃഷി, സംസ്കൃതി, വികസനം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ഡോ. വി.എസ്. വിജയന് ഉദ്ഘാടനം ചെയ്യും. ആഷാ മേനോന്, സി. ജനാര്ദ്ദനന്, ഡോ. ലക്ഷ്മി ശങ്കര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് നടക്കുന്ന എന്‍.വി. കൃഷ്ണവാര്യര്‍ സ്മൃതി സദസ്സ് കെ.വി. രാമകൃഷ്ണനും ആറിന് നടക്കുന്ന കാവാലം സ്മൃതി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്ത് തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന മധ്യമവ്യായോഗം നാടകം അരങ്ങേറും.
14 ന് രാവിലെ 10.45 ന് ആവിഷ്കാര സ്വാതന്ത്ര്യം അകവും പുറവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഡ്വ. എ. ജയശങ്കര്‍, ഹരി എസ് കര്‍ത്താ, അലി അക്ബര്‍, കുമാര്‍ ചെല്ലപ്പന്, സിന്ധു പുഴക്കല്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന വാര്‍ഷിക സമ്മേളനം മാടമ്പ് കുഞ്ഞുക്കുട്ടന് ഉദ്ഘാടനം ചെയ്യും.
യു.എ. ഖാദര്‍, ആര്. സഞ്ജയന്, എസ്. രമേശന് നായര്‍, പി.കെ. രാമചന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുക്കും. ദുര്‍ഗാദത്ത പുരസ്കാരം ശ്രീശൈലം ഉണ്ണികൃഷ്ണന് ചടങ്ങില്‍ സമ്മാനിക്കും.
12ന് വൈകിട്ട് 4.30ന് അക്ഷര ശ്ലോക സദസ്സോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. തുടര്‍ന്ന് നടക്കുന്ന വിളംബര പര്‍വം ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്യും.
സാമൂതിരി കെ.സി.യു രാജ, സ്ഥാണുമാലയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. എ. ശശിധരന്, പി.ഇ. ദാമോദരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: