ചങ്ങനാശേരി: ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടും മാസങ്ങള്സ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായെന്നുള്ള പരാതി വ്യാപകം. ആശുപത്രിയില്‍ രോഗികളായെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ നിലവിലില്ല.
നേഴ്സുമാരുടെ എണ്ണത്തില്‍ വളരെയധികം കുറവുള്ളത് രോഗികള്‍ക്ക് മതിയായ സേവനവും പരിചരണവും ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കിയിട്ടുണ്ട്. കാലങ്ങളായി ആശുപത്രി ഫാര്‍മസിയുടെ പ്രവര്‍ത്തനം രാത്രികാലങ്ങളിലും വേണമെന്നുള്ളതിന് പരിഹാരമില്ലാതെ അവശേഷിക്കുന്നു. ഇതുമൂലം രോഗികള്‍ക്ക് മരുന്നുവാങ്ങുന്നതിനായി കഷ്ടപ്പെടുന്നു. ഡോക്ടര്‍മാരുടെ അഞ്ച് ഒഴിവുകള്‍ നികത്താതെ കിടക്കുന്നതും ധര്‍മ്മാശുപത്രിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിട്ടുണ്ട്. ആവശ്യത്തിന് ശുചീകരണതൊഴിലാളികള്‍ ഇല്ലാത്തത് ശുചീകരണപ്രവര്ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അടിയന്തിരമായി രണ്ടു ഫാര്‍മസിസ്റ്റുകളെ നിയമിച്ച് ഫാര്‍മസിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. രേഗികള്‍ക്ക് ആശ്വാസമെത്തിക്കണമെന്നുള്ളത് വളരെ പ്രാധാന്യത്തോടെ ആശുപത്രി വികസന സമിതി നടപടി സ്വീകരിക്കണം.
ആശുപത്രിയില്‍ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും നഗരസഭ കൈക്കൊള്ളണമെന്ന ആവശ്യവും പരിഹാരം കാണാതെ കിടക്കുന്നു. ആവശ്യത്തിന് നഴ്സുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ ആവശ്യംവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ശാസ്ത്രവേദി കോട്ടയം ജില്ലാ കമ്മിറ്റി ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: