എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ചിലവഴിച്ച് കുത്തക ലേലം എടുത്ത കരാറുകാര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെക്യൂരിറ്റി ( ഇ എം.ഡി.) ദേവസ്വം ബോര്‍ഡ് നല്കുന്നില്ലന്ന് പരാതി.
കഴിഞ്ഞ തീര്‍ത്ഥാടന കാലമുള്‍പ്പെടെ നിരവധി കരാറുകാരുടെ ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ തുടര്‍ നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്നത്. ലേലം പിടിക്കുന്ന കരാറുകാര്‍ പണമിടപാടുകള്‍ പൂര്‍ത്തി നിശ്ചിത സമയത്തു തന്നെ സെക്യൂരിട്ടി തുക തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലന്നും കരാറുകാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് എരുമേലി സ്വദേശി വഴിമംഗലത്ത് വി.കെ. സോമരാജനാണ് പരാതിയും വക്കീല്‍ നോട്ടീസും അയച്ചിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടന കാലയളവില്‍ തീര്‍ത്ഥാടനത്തിനു ശേഷം കുത്തക ലേലം പിടിച്ചവര്‍ക്ക് മറ്റ് യാതൊരുവിധ ബാദ്ധ്യതകളും ഇല്ലെങ്കില്‍ സെക്യുരിറ്റി തുക കൊടുക്കണമെന്നാണ് വ്യവസ്ഥ. അതു പോലെ ലേലം പിടിക്കാത്തവര്‍ക്ക് ലേല ദിവസം തന്നെ സെക്യൂരിറ്റി തുക തിരിച്ച് കൊടുക്കണമെന്ന വ്യവസ്ഥയും നിലനില്‍ക്കെയാണ് മാസങ്ങളും വര്‍ഷങ്ങളും കാലതാമസമുണ്ടാക്കി തുക കൊടുക്കാതെ കരാറുകാരെ ദുരിതത്തിലാക്കുന്നത്.
മുവായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയുള്ള നിരവധി കരാറുകാരുടെ ലക്ഷങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ മൂലം തിരിച്ചു കൊടുക്കാതെ പിടിച്ചിട്ടിരിക്കുന്നത്. സെക്യൂരിറ്റി തുകക്ക് പലിശയും നല്‍കണമെന്നാവശ്യപ്പെട്ടാണ് കരാറുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന്റെ കുത്തക ലേലം പിടിക്കാന്‍ ഇ മെയില്‍ വഴി ടെണ്ടര്‍ നല്കുന്ന കരാറുകാര്‍ ബാങ്കുകള്‍ വഴി തന്നെയാണ് ഇഎം ഡിയും അടക്കുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ എ.സി. ആഫീസ് വഴി നടക്കേണ്ട നടപടികളിലെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണമെന്നും വി.കെ. സോമരാജന് പറഞ്ഞു. സെക്യൂരിറ്റി തുക ചോദിക്കുമ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് ചോദിക്കാനെന്ന വിചിത്രമായ മറുപടിയാണ് ഇവര്‍ നല്‍കുന്നതെന്നും, കരാറുകാരുടെ ലക്ഷങ്ങള്‍ ദേവസ്വം ബോര്‍ഡ് വര്‍ഷങ്ങളായി ഉപയോഗിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി തുക കരാറുകാര്‍ക്ക് തിരിച്ചു നല്കാന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: