കണ്ണൂര്‍: ദേശീയപാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ബൂത്തിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി ബൂത്തിലെ ജീവനക്കാരന് മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. അപകടം നടക്കുമ്പോള്‍ ഡ്രൈവറായി ജോലി ചെയ്ത ചേര്‍ത്തല സ്വദേശി ഷാനി (28)നെയാണ് ഇന്നലെ ഏടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. അപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടോള്‍ ബൂത്ത് ജീവനക്കാരായിരുന്ന നാലുപേരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ടോള്‍ബൂത്തിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളും അപകടത്തില്‍ തകര്‍ന്നിരുന്നു. കണ്ണൂര്‍ നാറാത്ത് സ്വദേശി സഹദേവനായിരുന്നു അപകടത്തില്‍ മരിച്ചത്. മറ്റു ജീവനക്കാരായ മുഴപ്പിലങ്ങാട് മഠത്തിനടുത്ത് തെക്കെ കുന്നുമ്പ്രത്തെ ലത(45), കരിതൂര്‍ പുല്ല്യോട്ട് സ്വദേശിയും ഇപ്പോള്‍ മുഴപ്പിലങ്ങാട് താമസിക്കാരിയുമായ കച്ചേരി മൊട്ടയിലെ ജിഷ(35), കൊട്ടയം പൊയിലിലെ സൂരജ്(28), മുഴപ്പിലങ്ങാട് ശ്രീജ ഹൗസിലെ സംഗീത(19) എന്നിവരാണ് പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 12.45 ഓടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കെ.എല്‍ 39 സി 8127 നമ്പര്‍ കണ്ടെയ്നറാണ് ടോള്‍ബൂത്തിലേക്ക് ഇടിച്ചു കയറി അപകടം വരുത്തിയത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റിലായ ഡ്രൈവറുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: