അഴീക്കല്‍: അഴീക്കലില്‍ ജനവാസ കേന്ദ്രങ്ങളില്‍ ലഹരിമരുന്ന് വ്യാപാരം വ്യാപകമാകുന്നു. പ്രദേശത്തെ ചക്കരപ്പാറ കോളനിയിലെ ചില വീടുകള്‍ കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് കച്ചവടവും ഉപയോഗവും വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസം കോളനി നിവാസിയായ അരുണ്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് അരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരുണിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വളപട്ടണം പോലീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ ജാമ്യമെടുത്തിറങ്ങിയെന്ന വിശദീകരണമാണ് ലഭിച്ചത്.
നേരത്തെ കണ്ണൂര്‍ നഗരത്തില്‍ നിന്ന് എട്ട് കിലോ കഞ്ചാവുമായി ഇയാള്‍ പോലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് ജയിയിലായ അരുണ്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വില്പനയുമായി രംഗത്തിറങ്ങുകയായിരുന്നു. കര്‍ശന നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാട്ടുന്നതുകൊണ്ടാണ് കോളനി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന വ്യാപകമാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലഹരി മരുന്ന് മാഫിയകളുമായി അടുത്ത ബന്ധമുള്ള ചില പോലീസുകാരാണ് ഇവരെ ഒരു പരിധി വരെ സംരക്ഷിച്ച് നിര്‍ത്തുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: