തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തില്‍ മാറ്റം വരുത്തി മദ്യവില്പന പഴയതുപോലെയാക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം തുടങ്ങി. ബാറുകള്‍ നിര്‍ത്തിയതും മദ്യ ലഭ്യത കുറച്ചതും കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തെ പിന്നോട്ടടിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ നിര്‍ത്തിയതിനു ശേഷം കേരളത്തിന്റെ വിനോദസഞ്ചാര രംഗത്ത് വന്‍തോതില്‍ നഷ്ടം സംഭവിച്ചതായി ടൂറിസം വകുപ്പ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയം കൊണ്ടുവന്ന് മദ്യലഭ്യത പഴയപോലെയാക്കാനുള്ള നീക്കം.
‘കേരളാ ടൂറിസം ട്രെന്റ്സ്, ട്രേഡ് സര്‍വ്വെ 2016’ എന്നു പേരിട്ട് നടത്തിയ നീക്കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം. കേരളത്തിന് വിനോദസഞ്ചാര രംഗത്ത് വലിയ നേട്ടം തന്നുകൊണ്ടിരുന്നത് സമ്മേളന ടൂറിസത്തിന്റെ മേഖലയിലാണ്. മുന്‍പ് ഗോവയിലും ബംഗളുരുവിലും മറ്റും നടത്തിക്കൊണ്ടിരുന്ന വന്‍കിട സ്ഥാപനങ്ങളുടെയും കമ്പനികളുടെയും യോഗങ്ങള്‍ ഇടക്കാലത്ത് കേരളത്തിലേക്ക് ചേക്കേറിയത് ഇവിടെ ഹോട്ടലുകളും മറ്റും നല്കിവന്നിരുന്ന ഉദാരമായ പാക്കേജുകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം യോഗങ്ങളില്‍ മദ്യം വിളമ്പാതിരിക്കാന്‍ കഴിയില്ല.
മദ്യക്കച്ചവടം സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മാത്രമാക്കിയപ്പോള്‍ വന്‍കിട സമ്മേളനങ്ങള്‍ വരാതെയായി. വിനോദസഞ്ചാര രംഗത്ത് വന്‍ നഷ്ടത്തിനാണ് ഇതുവഴിവച്ചതെന്ന് സര്‍വ്വെയില്‍ പറയുന്നു. മദ്യക്കച്ചവടം നിയന്ത്രിച്ചതുവഴി സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടത്തെക്കൂടാതെ വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാന നഷ്ടവും കൂടിയായപ്പോള്‍ അത് താങ്ങാവുന്നതിനുമപ്പുറമാണെന്നാണ് വിലയിരുത്തല്‍.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുടമകള്‍, റിസോര്‍ട്ട് ഉടമകള്‍, വാഹന ഉടമകള്‍ എന്നിവരില്‍നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേയിലെ നിഗമനങ്ങളിലെത്തിയതത്രെ. സംസ്ഥാനത്ത് പോയവര്‍ഷം അതിനുമുന്നേയുള്ള വര്‍ഷത്തേക്കാള്‍ ഹോട്ടല്‍ മുറികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായെങ്കിലും റൂം ബുക്കിങ്ങില്‍ വന്‍ കുറവാണുണ്ടായത്.
‘ടൂറിസം സീസണ്’ന്റെ തിരക്കുള്ള സമയത്തും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം മുറികള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. തിരക്കുപ്രതീക്ഷിച്ച് കൂടുതല്‍ മുറികള്‍ പണിതവര്‍ക്കെല്ലാം നിരാശയായി. യുകെ, ജര്‍മനി, അമേരിക്ക, ഫ്രാന്‍സ്, സൗദി, യുഎഇ, മലേഷ്യ, ആസ്ട്രേലിയ, റഷ്യ, ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നാണ് സഞ്ചാരികളെത്തിയിരുന്നത്. കഴിഞ്ഞ സീസണില്‍ ഇവിടെനിന്നെല്ലാം എണ്ണം ഗണ്യമായി കുറഞ്ഞു. ആഭ്യന്തര സഞ്ചാരികളെയും മദ്യനയം ബാധിച്ചു.
കുമരകം, കോവളം തുടങ്ങിയ ഇടങ്ങളില്‍ വന്‍തോതില്‍ സമ്മേളനങ്ങള്‍ മുമ്പ് നടക്കുമായിരുന്നു. ഒന്നും ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നില്ല. കേരളത്തിനകത്തുള്ള കമ്പനികള്‍ പോലും കര്‍ണ്ണാടകത്തിലെയും തമിഴ്നാട്ടിലെയും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. എല്ലാത്തിനും കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യ നയമാണെന്നാണ് സര്‍വ്വേ.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മദ്യത്തിന്റെ ലഭ്യത പഴയപടിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. ടൂറിസം രംഗത്തെ മാന്ദ്യം ഇല്ലാതാക്കാനും അതുവഴി കേരളത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും മദ്യലഭ്യത പഴയപടിയാക്കണമെന്ന് വിനോദസഞ്ചാരമേഖലയിലെ വ്യവസായികളും സംഘടനകളും ആവശ്യപ്പെടുന്നതിന്റെ വിവരങ്ങളും സര്‍വ്വേയിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ സര്‍വ്വെ മദ്യമുതലാളിമാര്‍ക്കുവേണ്ടി സര്‍ക്കാര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ വാദം. സംസ്ഥാനം ഭീമമായ വരുമാന നഷ്ടത്തിലേക്ക് നീങ്ങുന്നുവെന്ന് വരുത്തി തീര്‍ത്ത് മദ്യലഭ്യത പഴയപടിയാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: