ന്യൂദല്‍ഹി: ആറന്മുള വിവാദ വിമാനത്താവള പദ്ധതിക്ക് വീണ്ടും പാരിസ്ഥിതിക പഠനം നടത്താനുള്ള വിദഗ്ധസമിതി ശുപാര്‍ശ തള്ളുമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ. ഇഎസി യോഗത്തില്‍ പങ്കെടുത്ത ജോയിന്റ് സെക്രട്ടറിയോട് മന്ത്രി വിശദീകരണം തേടി. വിഷയത്തില്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് കേന്ദ്രനിലപാട് വ്യക്തമാക്കുമെന്നും കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ വ്യക്തമാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.
കെജിഎസ് ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ള സമിതിയായി ഇഎസി മാറിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. പഠനാനുമതി നല്‍കിയത് ദുരൂഹമാണ്. കോടികള്‍ മുടക്കിയ ഓഹരി ഉടമകളെ പ്രീതിപ്പെടുത്താനുള്ള കെജിഎസിന്റെ വിഫല ശ്രമങ്ങളാണ് ഇതിനെല്ലാം പിന്നില്‍.
വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ആറന്മുള പദ്ധതിക്ക് നല്കിയ അനുമതിയാണ് നിരവധി തവണ കേന്ദ്രം തടഞ്ഞിട്ടും വീണ്ടും പദ്ധതി ഉയര്‍ന്നു വരാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് നല്കിയ അനുമതി അടിയന്തിരമായി പിന്‍വലിക്കണം. പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും പിന്‍വലിക്കണം, കുമ്മനം ആവശ്യപ്പെട്ടു.
ആറന്മുളയില് പാരിസ്ഥിതിക പഠനം നടത്താനായി കെജിഎസ് ഗ്രൂപ്പിന് ജൂലൈ 29ന് ചേര്‍ന്ന വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു. വിമാനത്താവളത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട് ജനാഭിപ്രായം തേടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യം മുതല്‍ നടത്താനാണ് അനുമതി. എന്നാല്‍ വിദഗ്ധ സമിതി ശുപാര്‍ശകള്‍ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചാല്‍ മാത്രമേ കെജിഎസിന് അനുകൂല നിലപാടായി മാറൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: