കൂടംകുളം: ഭാരത- റഷ്യ സംയുക്ത സംരംഭമായ കൂടംകുളം ആണവ പ്ലാന്റിന്റെ ആദ്യയൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും ചേര്‍ന്ന് രാജ്യത്തിനു സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയായിരുന്നു ഉദ്ഘാടനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരമാണിതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ജയലളിതയും പങ്കെടുത്തു.
കൂടംകുളം ഒന്നാം യൂണിറ്റിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഇത് ഭാരതത്തിലെ ഏറ്റവും വലിയ വൈദ്യുതോല്‍പ്പാദന യൂണിറ്റാണ്. സമാനമായ അഞ്ചു യൂണിറ്റുകള്‍ പദ്ധതിയുടെ ഭാഗമാണ്.
റഷ്യയുടെ അതിനൂതന സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ആണവോര്‍ജ്ജ നിര്‍മ്മാണ യൂണിറ്റിന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് പുടിന് പറഞ്ഞു. സംശയമില്ലാത്ത ആണവ നയം കൈക്കൊള്ളുന്ന കാര്യത്തില്‍ ഭാരതത്തിന് ദൃഢനിശ്ചയമുണ്ടെന്ന് മോദി പറഞ്ഞു. ഭാരത-റഷ്യന്‍ ബന്ധത്തിലെ മറ്റൊരു ചരിത്ര ചുവടുവെപ്പാണെന്നും രാജ്യങ്ങളുടെ സൗഹാര്‍ദ്ദം
ആഘോഷിക്കപ്പെടുകയാണെന്നും അദ്ദേഹം തുടര്‍ന്നു. പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണെന്നും പ്രദേശവാസികളെ അതു ബോധിപ്പിക്കണമെന്നും ജയലളിത പറഞ്ഞു. ഒന്നും രണ്ടും യുണിറ്റുകളുടെ നിര്‍മ്മാണത്തിന് 20,962 കോടി രൂപയാണ് ചെലവായത്. തമിഴ്നാട്, കര്‍ണ്ണാടകം, കേരളം, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്കാണ് മുഖ്യ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: