ഈരാറ്റുപേട്ട: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എം. നസീറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത രൂക്ഷം.
ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ അഴിമതിയും, സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നുണ്ടായ നേതൃത്വത്തിന്റെ നിലപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ പാര്‍ട്ടിവിരുദ്ധ നടപടികളും അഴിമതിയും സംബന്ധിച്ച് മരിച്ച നസീര്‍ നേതൃത്വത്തിന് നിരന്തരം പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതിയെക്കുറിച്ച് അന്വേഷിക്കുകയോ, കുറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കുകയോ ചെയ്യാതെ നേതൃത്വം മൗനംപാലിച്ചു.
പിന്നീട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നസീറിനെ നീക്കം ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ ക്രമക്കേടുകള്‍ ജനമദ്ധ്യത്തില്‍ തുറുന്നുകാട്ടുന്നതിനായി പോസ്റ്ററുകള്‍ പതിക്കുകയും, ലഘുലേഖകള്‍ അച്ചടിച്ചു വിതരണം നടത്തുകയും ചെയ്തിരുന്നു. മുട്ടം ജങ്ഷന് കോസ്വേക്ക് സമീപം സ്വകാര്യ വ്യക്തി പുറമ്പോക്ക് ഭൂമി അനധികൃതമായി കയ്യേറിയപ്പോള്‍ കയ്യേറ്റം തടഞ്ഞ് സിപിഎം, ഡിവൈഎഫ്ഐ കൊടികള്‍ നാട്ടി.
എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കൊടികള്‍ മാറ്റി കയ്യേറ്റ ഭൂമി കെട്ടിയടയ്ക്കാന്‍ അവസരം നല്‍കിയതിന് പിന്നിലെ അഴിമതിക്കെതിരെ പ്രതികരിച്ചത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ഉപേക്ഷിച്ച് പി.സി. ജോര്‍ജ്ജിനെ പിന്തുണച്ചതായി ആരോപിച്ച് ലോക്കല്‍ കമ്മിറ്റിക്കെതിരെ ജില്ലാ-സംസ്ഥാന കമ്മറ്റികള്‍ക്ക് നസീര്‍ പരാതി നല്‍കിയത്. അന്വേഷണ കമ്മറ്റി തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് തെളിവടുപ്പിനായി വരുമ്പോള്‍ കൈമാറുന്നതിനായി കൈവശമുള്ള രേഖകളുടെ പകര്‍പ്പെടുക്കാനായി കമ്പ്യൂട്ടര്‍ സെന്ററില്‍ എത്തിയപ്പോഴാണ് നസീറിനെ ആക്രമിച്ചത്.
നസീര്‍ എത്തിയ വിവരം കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമ ലോക്കല്‍ സെക്രട്ടറിയെ വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് പാര്‍ട്ടി ഗുണ്ടകള്‍ കൊലവിളിയുമായി എത്തിയതെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
നസീര്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതികളായ എല്ലാവരെയും പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി നേതൃത്വം പ്രസ്താവിച്ചശേഷം പ്രതികളെ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ എത്തിച്ചത് പാലാ ഏരിയ കമ്മിറ്റി ഓഫീസില്‍ താമസിപ്പിച്ചതിനുശേഷമാണെന്ന് ആരോപണം ഉയര്‍ന്നു. സസ്പെന്‍ഡു ചെയ്യപ്പെട്ട പ്രതികളെ പാര്‍ട്ടി ഓഫീസില്‍ താമസിപ്പിച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രവര്‍ത്തകരില്‍നിന്ന് നേതൃത്വത്തിന് നേരിടേണ്ടിവന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്നില്‍ കുത്തി സാമ്പത്തികലാഭം നോക്കി പി.സി. ജോര്‍ജ്ജിനെ പിന്തുണച്ച വിഭാഗമാണ് നസീറിനെ കൊലപ്പെടുത്തിയതെന്ന് നസീറിനെ അനുകൂലിച്ചിരുന്ന വിഭാഗം ആരോപിക്കുന്നു.
ആരോപണങ്ങള്‍ ഏറിയതോടെ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. തല്ക്കാലം വിഷയത്തില്‍ മൗനം പാലിച്ച് ആരോപണങ്ങളെ തണുപ്പിക്കാനാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: