തിരുവനന്തപുരം : തലസ്ഥാനത്ത് നടന്ന എടിഎം കവര്‍ച്ചാകേസിലെ മൂന്നുപ്രതികള്‍ വിദേശത്തേക്ക് കടന്നു. മുംബൈയില്‍ പിടികൂടിയ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ ട്രാന്‍സിസ്റ്റ് വാറന്റ് മുഖേനെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ കേരള പോലീസിന്റെ അന്വേഷണസംഘത്തിന് കോടതി കൈമാറി. ഇവര്‍ക്ക് മുംബൈയില്‍ സഹായം നല്‍കിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരില്‍ ചിലരെയും കസ്റ്റഡിയിലെടുക്കും.
തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ എടിഎമ്മില്‍ നിന്നും 100 രൂപ പിന്വലിക്കവെയാണ് മുംബൈ പോലീസ് ഗബ്രിയേല്‍ മരിയനെ അറസ്റ്റുചെയ്തത്. ഗബ്രിയേല്‍ മരിയനെ ചോദ്യം ചെയ്തപ്പോള്‍ എടിഎം കൗണ്ടറിലെ ദൃശ്യങ്ങളില്‍ കണ്ട ബോഗ് ബീന്‍ ഫ്ളോറിയന്‍, ക്രിസ്റ്റൈന് വിക്ടര്‍ എന്നിവര്‍ക്കുപുറമെ ഇയോണ്‍ സ്ലോറിന്‍ എന്ന റൊമാനിയക്കാരനും കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് വ്യക്തമായി.
ഇവര്‍ കവര്‍ച്ചാ വിവരം പുറത്തുവരുന്നതിന് മുന്‍പുതന്നെ വിദേശത്തേക്ക് കടന്നിരുന്നു. മുംബൈ സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. ഗബ്രിയേല്‍ മരിയനും കൂട്ടുകാരനും താമസിച്ചിരുന്ന സ്ഥലങ്ങള്‍, ഇവര്‍ക്ക് സിംകാര്‍ഡ് നല്കിയവര് എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മുംബൈയിലെ സമാനമായ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് സംഘവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഇന്നലെ മുംബൈ ബേലാപൂര്‍ കോടതിയില്‍ ഹാജരാക്കിയ ഗബ്രിയേല്‍ മരിയനെ ട്രാന്‍സിസ്റ്റ് വാറന്റ് മുഖേന പേട്ട സിഐ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ ഇന്നും വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം മാത്രമേ തിരുവനന്തപുരത്തെത്തിക്കൂ.
ഇതിനിടെ പണം നഷ്ടപ്പെട്ട എല്ലാവര്ക്കും തുക തിരിച്ചുനല്‍കിയിട്ടുണ്ടെന്നും പുതിയ എടിഎം കാര്‍ഡുകള്‍ നല്‍കുമെന്നും എസ്ബിടി അറിയിച്ചു. എടിഎം കൗണ്ടറുകളില്‍ വിശദപരിശോധന നടത്താന്‍ കേരള പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: