തിരുവനന്തപുരം: സലിംരാജ് പ്രതിയായിരുന്ന കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ പുതിയ കുറ്റപത്രം നല്കി. നേരത്തെ നല്കിയ കുറ്റപത്രം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിബിഐ കോടതി മടക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കിയ നടപടിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കോടതി കുറ്റപത്രം മടക്കിയത്.
എന്നാല്‍ പുതിയ കുറ്റപത്രത്തിലും സലിംരാജും ഭാര്യയും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. എഫ്ഐആറില്‍ സലിംരാജ് ഉള്‍പ്പെടെ 27 പ്രതികളാണുള്ളത്. ഇതില്‍ അഞ്ചുപേരെ മാത്രമാണ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അന്ന് സലിംരാജ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല.
അതിനാല്‍ ഇക്കാര്യം രേഖപ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനാണ് സിബിഐ സ്പെഷ്യല്‍ ജഡ്ജ് പി.വി. ബാലകൃഷ്ണന് നിര്‍ദ്ദേശിച്ചത്. അന്ന് 31 പേജുള്ള കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തിന് 34 പേജുകളുണ്ട്. കേസില്‍ ഇനിയും കുറ്റപത്രം നല്‍കാനുണ്ടെന്നും പുതുക്കി നല്കിയ കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: