തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണക്കാലത്ത് 1464 ഓണച്ചന്തകള്‍ പ്രവര്‍ത്തിപ്പി ക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡിനെ ഇപ്പോള്‍ സഹായിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഒട്ടേറെ അഴിമതി നടന്ന സ്ഥാപനമാണ്. ഇതിന്റെ പേരില്‍ ധാരാളം ദൂഷ്യങ്ങളും അവിടെ നിലനില്ക്കുന്നു.
അതിനൊക്കെ തിരുത്തലുകള്‍ ആവശ്യമാണ്. അഴിമതിക്ക് ഭാഗമായവരെ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍വര്‍ഷങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ഫെയറുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് കണ്‍സ്യൂമര്‍ഫെഡിനെ ഒഴിവാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ ഇടപെടല്‍ നടത്തും.
മാവേലി സ്റ്റോറില്ലാത്ത 38 പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണം മിനി ഫെയറുകളുണ്ടാവും. 1464 ഓണച്ചന്തകളും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് 1350 പച്ചക്കറി ചന്തകള്‍ പ്രത്യേകമായി തുടങ്ങും.
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് എംഡിഎംഎസ് പദ്ധതി പ്രകാരം അഞ്ചുകിലോ അരി വീതം നല്‍കും. എല്ലാ വനവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും.
ഓണക്കാലത്ത് എപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടുകിലോ അരി അധികമായി വിതരണം ചെയ്യും. ഇപ്പോള്‍ നല്കുന്ന എട്ടുകിലോയ്ക്ക് പുറമേയാണിത്.
വിലനിയന്ത്രണത്തിന് വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതിന് സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രൈസ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കും. പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എണ്ണക്കമ്പനികളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: